വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം മുക്കി;സർക്കാരിനെതിരെ എസ്എഫ്ഐ
സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റ് വിദ്യാർത്ഥി സമൂഹത്തെ പൂർണ്ണമായും അവഗണിക്കുന്നതും തീർത്തും നിരാശാജനകവുമാണെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വിദ്യാർത്ഥി ക്ഷേമത്തിനും മുൻഗണന നൽകാതെ, കോർപ്പറേറ്റുകളെയും സ്വകാര്യ ലോബികളെയും സഹായിക്കുന്ന നയങ്ങളാണ് ഈ ബഡ്ജറ്റിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാടേ വിസ്മരിച്ചു കൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫണ്ട് വകയിരുത്തലിലെ കടുത്ത വിവേചനം തന്നെ സർക്കാരിന്റെ ഈ വിദ്യാർത്ഥി വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.

'സംസ്ഥാനത്തെ സർവകലാശാലകൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു പ്രത്യേക പാക്കേജ് പോലും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സർവകലാശാലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതികളൊന്നുമില്ലെന്ന് മാത്രമല്ല, അക്കാദമിക് നിലവാരം ഉയർത്തുന്നതിനും അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള യാതൊരുവിധ കാഴ്ചപ്പാടും ബഡ്ജറ്റിൽ കാണാനില്ല. ഗവേഷണ പ്രവർത്തനങ്ങൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും അധിക സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകാത്തത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കും.
കഴിഞ്ഞ ഇടതുപക്ഷ സർക്കാർ വിദ്യാർത്ഥി ക്ഷേമം മുൻനിർത്തി ആവിഷ്കരിച്ച 'സൗജന്യ ഡിഗ്രി വിദ്യാഭ്യാസം', പഠനം പൂർത്തിയാക്കി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ പരിശീലനം നേടുന്ന സാധാരണക്കാരായ യുവജനങ്ങൾക്കും പ്രതിമാസം 1,000 രൂപ വീതം സാമ്പത്തിക സഹായം നൽകിയിരുന്ന, കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ വിപ്ലവകരമായ 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ് പദ്ധതി എന്നിവക്ക് ഈ ബഡ്ജറ്റിൽ തുടർച്ചയില്ലെന്ന് മാത്രമല്ല, അവയെ പൂർണ്ണമായും അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇന്ദിര ഗ്യാരണ്ടി'യിലൂടെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം സർക്കാർ ബഡ്ജറ്റിൽ പൂർണ്ണമായി മുക്കി. കഴിഞ്ഞ സർക്കാർ വലിയ വിജയമാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ച ഉറപ്പാക്കാനും ഈ ബഡ്ജറ്റിന് സാധിച്ചിട്ടില്ല. കേരള നോളജ് വാലി' എന്ന പേരിൽ വിദേശ-സ്വകാര്യ സർവ്വകലാശാലകളെ ആകർഷിക്കാൻ സ്വകാര്യ സർവ്വകലാശാലാ ബില്ലിൽ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ആശങ്കജനകമാണ്. ഈ സ്ഥാപനങ്ങളിൽ നിലവിലെ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ഉന്നതവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന ആശങ്കയും വിദ്യാർത്ഥി സമൂഹത്തിനുണ്ട്. കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത് ഇവിടുത്തെ പൊതുസർവ്വകലാശാലകളും സർക്കാർ കോളേജുകളുമാണ്. എന്നാൽ പദ്ധതി വിഹിതത്തിൽ വൻ കുറവ് വരുത്തിക്കൊണ്ട്, സ്വകാര്യ മൂലധനത്തിന് പരവതാനി വിരിക്കുന്ന ഇത്തരം നയങ്ങൾ വിദ്യാഭ്യാസത്തിന്റെ കച്ചവടവത്ക്കരണത്തിന് ആക്കം കൂട്ടുക തന്നെ ചെയ്യും.
CET, തൃശ്ശൂർ മെഡിക്കൽ കോളേജ് പോലുള്ള പ്രശസ്തമായ സർക്കാർ സ്ഥാപനങ്ങൾക്ക് 'കോൺസ്റ്റിറ്റ്യുവന്റ് കോളേജ് ഓഫ് ദി യൂണിവേഴ്സിറ്റി' പദവി നൽകി ഭരണം സർവ്വകലാശാലകളിലേക്ക് കേന്ദ്രീകരിക്കുന്നത് വഴി, ക്യാമ്പസുകളുടെ സ്വയംഭരണാവകാശവും ജനാധിപത്യ സ്വഭാവവും നഷ്ടമാകാനിടയുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ ആഭിമുഖ്യമുള്ള ഗവർണർമാർ ചാൻസലർ പദവിയിൽ ഇരുന്ന് സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നിരന്തരം ഇടപെടുന്ന ഈ സാഹചര്യത്തിൽ ഇത്തരം ഘടനാപരമായ മാറ്റങ്ങൾ ഭാവിയിൽ സംഘപരിവാർ ശക്തികൾക്ക് നമ്മുടെ അഭിമാന സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് കടന്നുകയറാനും സിലബസുകൾ അട്ടിമറിക്കാനും ഉള്ള വഴി എളുപ്പമാക്കിക്കൊടുക്കും. കോൺസ്റ്റിറ്റ്യുവന്റ് കോളേജ് ഓഫ് ദി യൂണിവേഴ്സിറ്റി' പദവി നൽകുന്നതിന്റെ മാനദണ്ഡങ്ങളും അധികാര പരിധിയുമെല്ലാം നിർണ്ണയിച്ച് വ്യക്തമാക്കാതെ നേരിട്ട് ഇത്തരം നടപടികളിലേക്ക് കടക്കുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന് ഭൂഷണമല്ല.
വയനാട്, മഞ്ചേരി, ഇടുക്കി തുടങ്ങിയ മെഡിക്കൽ കോളേജുകളുടെ നിലവിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനുമായി ആകെ ബഡ്ജറ്റിൽ വകയിരുത്തിയത് വെറും 100 കോടി രൂപ മാത്രമാണ്. സർക്കാർ നാമമാത്രമായി ഫണ്ട് നൽകി തുടക്കം കുറിക്കുകയും, പിന്നീട് ഈ പൊതുമേഖലാ സ്ഥാപനങ്ങളെ പിൻവാതിലിലൂടെ സ്വകാര്യ പങ്കാളിത്തത്തിന് (PPP Model) വിട്ടുകൊടുക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിൽ. കേരളത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വൻകിട കച്ചവട മെഡിക്കൽ വിദ്യാഭ്യാസ രീതിക്ക് തുടക്കം കുറിക്കാനും പൊതുജനാരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേഖലകളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കാനുമുള്ള ഈ നീക്കം അതീവ അപകടകരമാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളെ വഞ്ചിച്ചും, വിദ്യാഭ്യാസ മേഖലയെ സ്വകാര്യ-കോർപ്പറേറ്റ് ലോബികൾക്ക് വിട്ടുകൊടുത്തും മുന്നോട്ടുപോകാനാണ് യു ഡി എഫ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പ്രഥമ ബഡ്ജറ്റ് വ്യക്തമാക്കുന്നതെന്നും എസ്എഫ്ഐ വിമർശിച്ചു.












Click it and Unblock the Notifications