എംആർ പ്രതിരോധ കുത്തിവെപ്പിനെതിരെ വ്യാപക പ്രചരണം.. വന്ധ്യത, മതം.. കുത്തിവെപ്പിനെ പിന്തുണച്ച് ഐസിയു
കോഴിക്കോട്: പ്രതിരോധ വാക്‌സിനുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വലിയ പ്രചാരണം അഴിച്ച് വിടാന്‍ തുടങ്ങിയിട്ട് നാളുകളായി. മലപ്പുറത്ത് ഡിഫ്ത്തീരിയ മരണങ്ങള്‍ വ്യാപകമായ സമയത്താണ് ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് പിടിച്ച് നടന്നത്.മീസില്‍സ് റൂബെല്ലാ വാക്‌സിനേഷന്‍ ക്യാമ്പെയ്‌ന് എതിരെയാണ് നിലവില്‍ പ്രചാരണം നടക്കുന്നത്. മതത്തിനും ദൈവത്തിനും എതിരാണ് എന്നത് മുതല്‍ വന്ധ്യത ഉള്‍പ്പെടെ ഉള്ള ഭീകരമായ പര്‍ശ്വഫലങ്ങള്‍ കുത്തിവെപ്പ് മൂലം ഉണ്ടാകും എന്ന തരത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്. എന്നാല്‍ യാതൊരു വിധ അടിസ്ഥാനവും ഇല്ലാത്തത് ആണ് ഇത്തരം പ്രചാരണങ്ങളെന്ന് ഡോക്ടര്‍മാര്‍ അടക്കം സാക്ഷ്യപ്പെടുത്തുന്നു. മീസില്‍സ് റൂബെല്ലാ വാക്‌സിനേഷന്‍ ക്യാമ്പെയ്‌നില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷനും ആവശ്യപ്പെട്ടിരിക്കുന്നു.
സുനി ഒന്നാമത്.. ദിലീപ് പിന്നാലെ.. ഇനി നാല് ദിനം.. ദിലീപിനെ അടപടലം പൂട്ടാൻ പോലീസിന്റെ നിർണായക നീക്കം!
വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ സോഷ്യല്‍ മീഡിയ ശക്തമായി പ്രതികരിക്കുന്നുണ്ട്. ട്രോള്‍ ഗ്രൂപ്പായ ഐസിയു അടക്കം പിന്തുണയുമായി രംഗത്തുണ്ട്. മാത്രമല്ല ഫേസ്ബുക്കില്‍ ക്യാമ്പെയ്‌ന് പിന്തുണയുമായി പ്രൊഫൈല്‍ പിക് പ്രചാരണവും നടക്കുന്നുണ്ട്. മീസില്‍സ് അഥവാ അഞ്ചാംപനി, റൂബൈല്ല എന്നിങ്ങനെ വൈറസ് പടര്‍ത്തുന്ന രോഗങ്ങള്‍ക്ക് എതിരെയാണ് മൂന്നാം തിയ്യതി മുതല്‍ സംസ്ഥാന വ്യാപകമായി ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്. 9 മാസം മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള 70 ലക്ഷം കുട്ടികളിലാണ് കുത്തിവെപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്ത് പ്രതിവര്‍ഷം അരലക്ഷത്തിലേറെ പേര്‍ ഈ രോഗം ബാധിച്ച് മരിക്കുന്നുണ്ട് എന്നാണ് കണക്ക്. ക്യാമ്പെയ്ന്‍ വിജയിച്ചാല്‍ 2020ഓടെ രോഗ നിര്‍മ്മാര്‍ജനം നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്‌കൂളുകള്‍, അംഗന്‍വാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് നല്‍കുക. ഏതൊരു കുത്തിവെപ്പിനും എന്നത് പോലെയുള്ള അലര്‍ജി സാധ്യതകള്‍ മാത്രമേ എംആര്‍ വാക്‌സിനും ഉള്ളൂ. കുത്തിവെപ്പിന് ശേഷം അരമണിക്കൂര്‍ കുട്ടിയെ നിരീക്ഷിക്കും. അലര്‍ജി ഉണ്ടാവുകയാണ് എങ്കില്‍ പ്രതിവിധിക്കായുള്ള മരുന്ന് സ്‌കൂളുകളില്‍ സൂക്ഷിക്കും. വിദഗ്ധ പരിശീലനം നേടിയവര്‍ മാത്രമാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുക.
കേരളത്തില്‍ നിലവില്‍ നല്‍കി വരുന്ന വാക്‌സിനേഷന്‍ തന്നെയാണിത്. ഒന്‍പതാം മാസത്തില്‍ അഞ്ചാം പനിക്കുള്ള വാക്‌സിനേഷനും രണ്ടാം ഡോസ് ഒന്നര വയസ്സിലുമാണ് നിലവില്‍ നല്‍കി വരുന്നത്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഒന്‍പതാം മാസത്തില്‍ തന്നെ അഞ്ചാം പനിക്കുള്ള വാക്‌സിനൊപ്പം റൂബെല്ല വാക്‌സിനും നല്‍കും.