ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻ
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുമ്പോള്‍ തന്നെ അവിചാരിതമായ പല ട്വിസ്റ്റുകളും സംഭവിച്ച് കഴിഞ്ഞു. നടിയെ ആക്രമിച്ച കൊട്ടേഷന്‍ സംഘത്തിലുള്ള പ്രതികള്‍ തികച്ചും വിപരീതമായ വിവരങ്ങളാണ് വെളിപ്പെടുത്തുന്നത് എന്നത് തന്നെ കേസിന്റെ ഗതി എങ്ങോട്ടാണ് എന്ന കാര്യത്തില്‍ ആശങ്കയുളവാക്കുന്നതാണ്. ദിലീപിനെ കേസില്‍ കുടുക്കിയതാണ് എന്ന് പ്രതികളിലൊരാള്‍ പറയുമ്പോള്‍ മറ്റൊരു പ്രതി പറയുന്നത് ദിലീപിനെതിരെ തെളിവ് തരാം എന്നതാണ്.
അതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ നീക്കം ഒരു വശത്ത് നടക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ സ്ത്രീ ശബ്ദമുണ്ട് എന്ന വാദത്തില്‍ ദിലീപ് ഉറച്ച് നില്‍ക്കുകയാണ്.
നിർണായക തെളിവായ ദൃശ്യം
നടിയെ കാറില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയത് കേസിലെ നിര്‍ണായക തെളിവാണ്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണോ മെമ്മറി കാര്‍ഡോ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് മാത്രമാണ് പോലീസ് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇവ അങ്കമാലി കോടതിയില്‍ വെച്ച് ദിലീപിന്റെ അഭിഭാഷകന്‍ ഒരു തവണ പരിശോധിച്ചതുമാണ്. എന്നാല്‍ പ്രതിക്ക് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കാന്‍ അവകാശമുണ്ടെന്ന് കാട്ടി ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് ഹര്‍ജി സമര്‍പ്പിച്ചെങ്കിലും നടിയുടെ സ്വകാര്യത കണക്കിലെടുത്ത് കോടതി ആ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്.
മെമ്മറി കാർഡിൽ സ്ത്രീ ശബ്ദമില്ല
ദൃശ്യങ്ങളില്‍ പോലീസ് എഡിറ്റിംഗ് നടത്തിയിട്ടുണ്ട് എന്നതാണ് ദിലീപിന്റെ വാദം. എന്നാല്‍ ഈ വാദം പ്രോസിക്യൂഷന്‍ തള്ളിക്കളഞ്ഞു. മെമ്മറി കാര്‍ഡില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ദൃശ്യങ്ങളിൽ സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ട് എന്ന് പറയുന്നത് തെറ്റാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ ദൃശ്യങ്ങള്‍ ഇരയായ നടി തിരിച്ചറിഞ്ഞിട്ടുള്ളതാണ്. പ്രതിഭാഗം അഭിഭാഷകന്‍ തന്നെ നടിയുടെ ദൃശ്യങ്ങള്‍ എട്ട് തവണ കണ്ടിട്ടുള്ളതാണ്. എന്നിട്ടും ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിവെയ്ക്കാനുള്ള ശ്രമമാണ് എന്നും പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി.
ദൃശ്യങ്ങൾ മറച്ച് വെക്കുന്നു
ഇരയുടെ അവകാശങ്ങള്‍ക്കാണ് പരിഗണന കൂടുതലെന്നത് കൊണ്ട് തന്നെ ദൃശ്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ല എന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം പ്രതിഭാഗം അഭിഭാഷകനെ വിശ്വാസത്തിലെടുക്കാന്‍ കോടതി തയ്യാറാകണമെന്നും ദൃശ്യങ്ങള്‍ പ്രതിക്കല്ല, പ്രതിഭാഗം വക്കീലിനാണ് ദൃശ്യങ്ങള്‍ ആവശ്യമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. സന്തോഷ് മാധവന്‍ കേസില്‍ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് കൈമാറിയത് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ മറച്ച് വെയ്ക്കുകയാണ് എന്നും പ്രതിഭാഗം ആരോപണം ഉന്നയിച്ചു.
വിദഗ്ധ പരിശോധന നടത്തണം
ദൃശ്യങ്ങളിലെ ശബ്ദങ്ങള്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍ പോലും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധന നടത്തണം എന്ന ആവശ്യം പ്രതിഭാഗം ആവര്‍ത്തിച്ചു. പോലീസ് തന്നെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ശേഷം ദിലീപിന്റെ തലയിലാക്കും എന്ന ആരോപണവും പ്രതിഭാഗം ഹൈക്കോടതിയില്‍ ഉന്നയിച്ചു. നടിയുടെ ദൃശ്യങ്ങളുടെ അനവധി കോപ്പി പോലീസിന്റെ കയ്യിലുണ്ട്. ദൃശ്യങ്ങളുള്ള സിഡി സൂക്ഷിച്ച കവര്‍ സീല്‍ ചെയ്യാത്തത് കൊണ്ട് കൃത്രിമം നടത്താനുള്ള സാധ്യത വളരെ അധികമാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. ദിലീപിന്റെ ഹർജി ഈ മാസം പതിനൊന്നിന് കോടതി വീണ്ടും പരിഗണിക്കും.
അമ്പലപ്പറമ്പിൽ ഡപ്പാംകൂത്തിന്റെ കൂട്ടക്കലാശം.. ഇതും മത ഭീകരത തന്നെ! ആഞ്ഞടിച്ച് ഫേസ്ബുക്ക് പോസ്റ്റ്
മഞ്ജു അടക്കമുള്ളവർ ദിലീപിനെ കെണിയിലാക്കി.. പകരം ഫ്ലാറ്റും ഒടിയനിൽ ചാൻസുമെന്ന് മാർട്ടിൻ!