കൊച്ചിയിൽ ബിന്ദു അമ്മിണിയെ തടഞ്ഞ് പ്രതിഷേധക്കാർ, മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞു, ഒരാൾ പിടിയിൽ
Recommended Video
കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് ഒപ്പം ഉണ്ടായിരുന്ന ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം. പ്രതിഷേധക്കാർ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞു.. അതേ സമയം ശബരിമലയിലേക്ക് പോകാൻ സുപ്രീം കോടതിയുടെ സംരക്ഷണം ഉണ്ടെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.
ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിൽ, പമ്പയിലേക്ക് തിരിച്ചു, ഒപ്പം ബിന്ദു അമ്മിണിയും
ശബരിമല ദർശനത്തിനായിനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ആളാണ് ബിന്ദു അമ്മിണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ബിന്ദു അമ്മിണിയെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
എന്നാൽ മുളകുപൊടി എറിഞ്ഞു എന്ന ആരോപണം കളവാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ ബിന്ദു അമ്മിണി പൊട്ടിത്തെറിച്ചു. ഇതിനിടെ ബിന്ദു പ്രതിഷേധക്കാരിൽ ഒരാളുടെ കരണത്തടിച്ചെന്നും ആരോപണം ഉയർന്നു. ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞെന്നാരോപിച്ച് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
പുലർച്ചെ നാലരയോടെയാണ് തൃപ്തി ദേശായി ഉൾപ്പെടെ അഞ്ചംഗ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധങ്ങളെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ശബരിമല ദർശനത്തിന് പുറപ്പെടുന്നത് വ്യക്തമാക്കി സർക്കാരിന് കത്തയച്ചിരുന്നുവെന്ന് തൃപ്തി ദേശായി പറഞ്ഞു.