ശബരിമലയില്‍ പോയ യുവതിക്ക് നാട്ടിലും വീട്ടിലും വിലക്ക്.. ജോലിക്ക് വരേണ്ടെന്ന് അധികൃതര്‍
സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ മലകയറിയെത്തിയത് പത്തോളം സ്ത്രീകളായിരുന്നു. ആദ്യ ദിവസം എത്തിയ ആന്ധ്രാ സ്വദേശി മാധവി മുതല്‍ ആറാം ദിവസമായ ഇന്നലെ എത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദു വരെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങി.
എന്നാല്‍ മലകയറാനെത്തിയ ഇവര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മലകയറാനെത്തിയ ബിന്ദു തങ്കം എന്ന എരുമേലി സ്വദേശിക്ക് മലകയറാന്‍ ശ്രമിച്ചുവെന്ന ഒറ്റാക്കാരണത്താല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് വാടക വീട് ഉടമസ്ഥനും സ്ഥാപന അധികാരികളും.
കണ്ണൂര്‍ സ്വദേശിനി
സുപ്രീംകോടതി വിധിക്ക് പിന്നാലെ മലകയറുമെന്ന് വ്യക്തമാക്കി ആദ്യം രംഗത്തെത്തിയത് കണ്ണൂര്‍ ഇരിണാവ് സ്വദേശിനിയും അധ്യാപികയുമായി രേഷ്മ നിഷാന്തായിരുന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കിയ പിന്നാലെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ രേഷ്മയുടെ വീടിന് നേരെ രാത്രിയില്‍ ആക്രമണം നടന്നു. പിന്നാലെ വധഭീഷണി വരെയെത്തി. തുടര്‍ന്ന് ജോലി പോലും അവര്‍ക്ക് രാജിവെക്കേണ്ടി വന്നു. എന്നാല്‍ മലകയറുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്.
ആക്രമിച്ചു
പിന്നാലെ പോലീസ് സുരക്ഷയില്‍ സന്നിധാനം വരെയെത്തിയ മോഡലും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. രഹ്നയുടെ കൊച്ചി പനമ്പള്ളിയില്‍ ഉള്ള വീട് ആക്രമികള്‍ അടിച്ച് തകര്‍ത്തു. വീട്ടുകാരേയും ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമികളുടെ മടക്കം.മലകയറാന്‍ തിരുമാനിക്കുകയും മതവികാരം വ്രണപ്പെടുത്തിയതിവും രഹ്ന ഫാത്തിമയ്ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.
വെറുതേവിട്ടില്ല
ദളിത് ആക്റ്റിവിസ്റ്റായ മഞ്ജുവിന് നേരെയും വിശ്വാസികളെന്ന് അവകാശപ്പെടുന്നവര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ബിന്ദുവിന്‍റെ വീട് തകര്‍ത്ത ആക്രമിക്കൂട്ടം വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. മല ചവിട്ടിയാല്‍ ഇതിലും വലിയ ആക്രമണങ്ങള്‍ വരെ നേരിടേണ്ടി വരുമെന്ന് വരെ ആക്രോശിച്ചു.ഇപ്പോള്‍ കഴിഞ്ഞ ദിവസം ദിവസം മലകയറാനെത്തിയ ബിന്ദുവിനും സമാന അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.
മലകയറാന്‍ എത്തി
നട അടയ്ക്കുന്ന അവസാന ദിവസമായ ഇന്നലെയാണ് എരുമേലി സ്വദേശിയായ ബിന്ദു മലകയറാന്‍ എത്തിയത്. രണ്ട് പുരുഷ സുഹൃത്തുക്കൾക്കൊപ്പം രാവിലെ 9 30നായിരുന്നു അവര്‍ എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയത്. ശബരിമലയിൽ പോകാൻ സംരക്ഷണം വേണമെന്നായിരുന്നു ബിന്ദുവിന്‍റെ ആവശ്യം.
ഇരുമുടിക്കെട്ടില്ല
എന്നാല്‍ ബിന്ദുവിന് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നതിനാല്‍ സംരക്ഷണം നല്‍കില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിൽ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു.
വാതില്‍ തുറന്നു
ബിന്ദുവിനെ തിരികെ ജീപ്പിൽ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവർത്തകർ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് ഇവരെ പോലീസ് ജീപ്പിൽ കയറ്റിയത്. മുന്നോട്ടെടുത്ത ജീപ്പിന് മുന്നിൽ കിടന്നും അടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. വാതിൽ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടർന്ന് ഏറെ പണിപെട്ട് പോലീസ് സംരക്ഷണത്തോടെ ഇവരെ പമ്പ ബസിൽ കയറ്റി.
സ്റ്റാന്‍റില്‍ എത്തിച്ചു
എന്നാല്‍ യാത്രയ്ക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിൽ വട്ടപ്പാറയിൽ ബിന്ദു സഞ്ചരിച്ച ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തരും സമരക്കാർക്കൊപ്പം ചേർന്നു. ബസിന് ചുറ്റും ശരണം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ കൂടുതൽ പോലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പിൽ കയറ്റി ഈരാറ്റുപേട്ട സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു.
വിലക്ക്
ഇതിന് പിന്നാലെയാണ് ബിന്ദുവിനെതിരെ നാട്ടിലും വീട്ടിലുമെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എരുമേലി സ്വദേശിയായ ഇവര്‍ കോഴിക്കോട് ചേവായൂര്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ അധ്യാപികയാണ്. ശബരിമലയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചേവായൂരിലെ വീട്ടിലേക്ക് വരേണ്ടെന്നാണ് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞത്.
ജോലിക്ക് വരേണ്ടെന്ന്
അറിയിപ്പ് കിട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്ന് അധികൃതരും തിട്ടൂരം ഇറക്കിയിട്ടുണ്ട്. അതേസമയം, വാടകവീട്ടിൽ കയറാൻ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും ബിന്ദുവിനെ പ്രതിഷേധം ഉണ്ട്.