പാലായിൽ മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധം, എൻസിപിയിൽ പൊട്ടിത്തെറി, 42 പേർ രാജിവെച്ചു
പാല: തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എൽഡിഎഫിന് തിരിച്ചടിയായി എൻസിപിയിലെ കൂട്ടരാജി. മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് 42 പേരാണ് ഇതിനോടകം എൻസിപിയിൽ നിന്നും രാജിവച്ചത്. പാർട്ടിയിൽ ഏകാധിപത്യമാണെന്ന് ആരോപിച്ചാണ് കൂട്ടരാജി.
ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ
എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പളളിയുടെ നേതൃത്വത്തിലാണ് 42 പേർ പാർട്ടി വിട്ടത്. പാർട്ടി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിൽ നേരത്തെ തന്നെ പാർട്ടിയിൽ അതൃപ്തി പുകഞ്ഞിരുന്നു. കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഇവർ പാർട്ടി ദേശീയ നേതൃത്വത്തേയും എൽഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാൽ എതിർപ്പുകൾ അവഗണിച്ച് മാണി സി കാപ്പനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. മാണി സി കാപ്പന് ജയസാധ്യതയില്ലെന്നാണ് ഇവരുടെ വാദം.
എൻസിപിയിലെ കൂട്ടരാജി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക എൽഡിഎഫിനുണ്ട്. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തേയും ബാധിച്ചേക്കാം. എന്നാൽ മുൻ തിരഞ്ഞെടുപ്പുകളിൽ ഘട്ടം ഘട്ടമായി കെഎം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവെന്ന മാണി സി കാപ്പൻ ഇത്തവണ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
എന്നാൽ 42 പേരെയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എൻസിപി നേതൃത്വത്തിന്റെ പ്രതികരണം. അതിനിടെ ജോസഫ് വിഭാഗം നേതാക്കളെ എൽഡിഎഫിലേക്ക് എൻസിപി സ്വാഗതം ചെയ്തിരുന്നു. പിജെ ജോസഫ് യുഡിഎഫ് വിട്ടുവരണമെന്ന മാണി സി കാപ്പൻ ആവശ്യപ്പെട്ടിരുന്നു.