'കുരീപ്പുഴ മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സ്വവര്‍ഗ രതിക്കാരന്'.. ചൂല് കൊണ്ട് അടിക്കണമെന്ന്!
തിരുവനന്തപുരം: കോട്ടുക്കല്‍ പ്രസംഗത്തിന്റെ പേരില്‍ കവി കുരീപ്പുഴ ശ്രീകുമാറിന് നേര്‍ക്ക് സംഘപരിവാറിന്റെ കൊലവിളിയും ഭീഷണിയും തുടരുക തന്നെയാണ്. പ്രകോപനപരമായ യാതൊരു വിധ പരാമര്‍ശങ്ങളുമില്ലാത്ത പ്രസംഗത്തിന്റെ ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നിട്ട് പോലും സംഘപരിവാര്‍ നേതാക്കളടക്കം തെറ്റിദ്ധാരണ പരത്താന്‍ മുന്നില്‍ നില്‍ക്കുകയാണ്. കുരീപ്പുഴയ്ക്കെതിരെ കുമ്മനം രാജശേഖരനും ബി ഗോപാലകൃഷ്ണനും രംഗത്ത് വന്നിട്ടുണ്ട്. തീര്‍ന്നില്ല, മാനന്നൂരില്‍ കുരീപ്പുഴയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫ്ളക്സുകളും സംഘികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ദിലീപിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി.. നിരപരാധിയെങ്കിൽ തെളിയിക്കട്ടെ! എല്ലാവരും പണമുള്ളവനൊപ്പം!
കവിക്കെതിരെ കൊലവിളി
ഹൈന്ദവ ദൈവങ്ങളെയടക്കം അശ്ലീലം പറഞ്ഞ് അപമാനിച്ചുവെന്ന് ആരോപിച്ചാണ് കുരീപ്പുഴ ശ്രീകുമാറിനെ സംഘികള്‍ കൈയ്യേറ്റം ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ കൊലവിളി മുഴക്കുകയും ചെയ്തത്. കോട്ടുക്കല്‍ പ്രസംഗത്തിന്റെത് എന്ന പേരില്‍ പഴയ പ്രസംഗ വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. കവിയെ നാട്ടില്‍ നില്ക്കാന് അനുവദിക്കരുതെന്ന് കൊലവിളി മുഴങ്ങി.
സ്വവർഗ രതിക്കാരനെന്ന്
മാനന്നൂരില്‍ കുരീപ്പുഴയെ ബഹിഷ്ക്കരിക്കാന്‍ ബോര്‍ഡ് വെച്ച ബിജെപി അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഹിന്ദു ദൈവങ്ങളേയും ഭാരതീയ സംസ്ക്കാരത്തേയും അവഹേളിക്കുകയും മതസ്പര്‍ധ വളര്‍ത്തുകയും ചെയ്യുന്ന മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സ്വവര്‍ഗ രതിക്കാരന് എന്നാണ് ബാനറിലെ വാചകം.
ബഹിഷ്ക്കരിക്കാൻ ആഹ്വാനം
മാനന്നൂരിലെ സാംസ്ക്കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുരീപ്പുഴയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തിയാണ് സ്വീകരിച്ചത്. പിഞ്ചോമന മക്കളുടെ മനസ്സില്‍ വിഷം കുത്തി വെക്കാന്‍ വേണ്ടി മാനന്നൂരിന്റെ പവിത്രമായ മണ്ണില്‍ കാല് കുത്തുന്ന കുരീപ്പുഴ ശ്രീകുമാറിനെ ബഹിഷ്ക്കരിക്കുക എന്നും ബിജെപിയുടെ ബാനറില്‍ കാണാം. പട്ടിയുടെ കഴുത്തില്‍ കുരീപ്പുഴയുടെ ചിത്രം തൂക്കിയും സംഘികള്‍ പ്രചാരണം നടത്തുകയുണ്ടായി.
ചൂല് കൊണ്ട് അടിക്കണം
അണികളുടെ നിലവാരം ഇതാകുമ്പോള്‍ നേതാക്കളും മോശമാവരുതല്ലോ. കുരീപ്പുഴയെ ചൂല് കൊണ്ട് അടിക്കണം എന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്റെ അഭിപ്രായം. ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചാല്‍ ചാണകത്തില്‍ മുക്കിയ ചൂല് കൊണ്ട് അടിക്കണം എന്നാണ് കടയ്ക്കലിലെ ബിജെപി യോഗത്തില്‍ ബി ഗോപാലകൃഷ്ണന് പ്രസംഗിച്ചത്.
കേസെടുക്കണമെന്ന് കുമ്മനം
കുരീപ്പുഴയ്ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത് വന്നിട്ടുണ്ട്. കുരീപ്പുഴയ്ക്കെതിരെ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് കുമ്മനത്തിന്റെ ഭീഷണി. മതവിദ്വേഷ പ്രസംഗമാണ് കുരീപ്പുഴ നടത്തിയതെന്നും കുമ്മനം ആരോപിക്കുന്നു.
ഓഡിയോ പുറത്ത്
കുരീപ്പുഴയുടെ യഥാര്‍ത്ഥ പ്രസംഗത്തിന്റെ ഓഡിയോ ചാനലുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ആ പ്രസംഗത്തിലെവിടെയും കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയോ അശ്ലീലം പറയുകയോ ചെയ്തിട്ടില്ല. ഭഗവത് ഗീതയും ഖുറാനും ബൈബിളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ബുദ്ധന്റെ ജീവചരിത്രവും കുട്ടികള്‍ പഠിക്കണം എന്നാണ് കുരീപ്പുഴ പ്രസംഗിച്ചത്.
പരാതി പോലീസ് തള്ളി
വടയമ്പാടി സമരത്തെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം നടന്നത് എന്നാണ് കുരീപ്പുഴ നേരത്തെ പ്രതികരിച്ചത്. കുരീപ്പുഴയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടിവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുരീപ്പുഴയ്ക്ക് എതിരെ ബിജെപി നല്കിയ പരാതി തെളിവില്ലാത്തതിനാല്‍ പോലീസ് തള്ളിയിരുന്നു.