സ്വാശ്രയം കത്തുന്നു: പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷിതാക്കളും, സർക്കാർ ഇടപെടണം
പാവപ്പെട്ട വിദ്യാർഥികൾ പഠിക്കേണ്ടെന്നാണ് വിധിയിലൂടെ സുപ്രീംകോടതി പറയുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥികളും രക്ഷിതാക്കളും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. അന്യായമായ ഫീസ് വർധന പിൻവലിക്കണമെന്നാണ് ആവശ്യം. പ്രശ്നത്തിൽ പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
പാവപ്പെട്ട വിദ്യാർഥികൾ പഠിക്കേണ്ടെന്നാണ് വിധിയിലൂടെ സുപ്രീംകോടതി പറയുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപ ഫീസിന് പഠിപ്പിക്കാമെന്ന ക്രിസ്ത്യൻ മാനേജ്മെന്റിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി വിദ്യാർഥികളും രക്ഷകർത്താക്കളും അറിയിച്ചു.
പ്രവേശനം ലഭിച്ച മറ്റ് കോഴ്സിൽ നിന്നും ടിസി വാങ്ങിയാണ് പല വിദ്യാർഥികളും എംബിബിഎസിന് പ്രവേശനം നേടാൻ എത്തിയത്. എന്നാൽ ഇവിടെ വന്നപ്പോൾ ഫീസ് അഞ്ച് ലക്ഷം രൂപയിൽ നിന്ന് 11 ലക്ഷം രൂപ വേണമെന്നാണ് പറയുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതി വിധി. കേരളം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. എല്ലാ സ്വാശ്രയ കോളേജുകൾക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന് കോടതി വിധിക്കുകയായിരുന്നു.
അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് തന്നെ അടയ്ക്കണം. ബാക്കിയുള്ള ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി 15 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി വ്യക്കതമാക്കിയിരിക്കുന്നത്.