രാജ് മോഹൻ ഉണ്ണിത്താന് നേരെ കയ്യേറ്റം, കാറിന് ചീമുട്ടയേറ്; പിന്നിൽ മുരളിയെന്ന് ഉണ്ണിത്താൻ
രാജ് മോഹൻ ഉണ്ണിത്താന് നേരെ കൊല്ലത്ത് ആക്രമണം. കാറിന് ചീമുട്ടയേറ്
കൊല്ലം : രണ്ട് ദിവസമായി കോണ്‍ഗ്രസ്സില്‍ തുടരുന്ന വാക്‌പോരിന്റെ തുടര്‍ച്ച തെരുവിലേക്ക് നീങ്ങുന്നു. കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ കയ്യേറ്റം. ഉണ്ണിത്താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.
കൊല്ലം ഡിസിസി ഓഫീസിന് സമീപത്താണ് സംഭവം. കയ്യേറ്റക്കാര്‍ ഉണ്ണിത്താന്റെ വാഹനം അടിച്ചു തകര്‍ത്തു.

കോണ്‍ഗ്രസ് ജന്മദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ദിരാഭവനില്‍ എത്തിയതായിരുന്നു ഉണ്ണിത്താന്‍. കെ മുരളീധരന്‍ അനുകൂല വിഭാഗം പ്രവര്‍ത്തകര്‍ ഉണ്ണിത്താന്റെ കാര്‍ തടയുകയും ആക്രമിക്കുകയുമായിരുന്നു.

തന്നെ ആക്രമിച്ചത് പെയ്ഡ് ഗ്രൂപ്പുകാരാണ് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ മുരളീധരനാണെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു.

കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ രണ്ട് ദിവസമായി തുടരുന്ന വാക്ക്‌പോരിന്റെ തുടര്‍ച്ചയാണ് തെരുവിലെത്തിയിരിക്കുന്നത്. ഏറ്റമുട്ടലിന്റെ തുടര്‍ച്ചയായി ഇന്നലെ കോണ്‍ഗ്രസ് വക്താവ് സ്ഥാനം ഉണ്ണിത്താന്‍ രാജിവെച്ചിരുന്നു.

കുടുംബകാര്യത്തില്‍ കുശിനിക്കാരന്‍ ഇടപെടേണ്ട എന്ന മുരളീധരന്റെ പ്രസ്താവനയെ തുടര്‍ന്ന് ഉണ്ണിത്താന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനമാണ് കാര്യങ്ങള്‍ കൈവിട്ട നിലയിലേക്ക് എത്തിച്ചത്. മുരളീധരനെ വ്യക്തിപരമായി ആക്ഷേപിച്ചുള്ള പ്രസ്താവനകളാണ് മുരളീധര വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്

കൊല്ലത്ത് പരിപാടിക്കെത്തിയാല്‍ ഉണ്ണിത്താനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുരളീധരന്‍ അനുകൂലികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെയ്ക്കാതെ ആണ് ഉണ്ണിത്താന്‍ ഇന്ദിരാ ഭവനിലെ പരിപാടിക്ക് എത്തിയത്.

ഉണ്ണിത്താനെ ഡിസിസി ഓഫീസില്‍ കയറ്റില്ല എന്നു പറഞ്ഞായിരുന്നു മുരളീധരന്‍ അനുകൂലികള്‍ പ്രശ്‌നത്തിന് തുടക്കമിട്ടത്. ഉണ്ണിത്താന്‍ വിഭാഗം ഇതിനെ എതിര്‍ത്തുകൊണ്ടും രംഗത്ത് വന്നു. ഇതോടെ ഇന്ദിരാഭവന്റെ മുന്‍വശം യുദ്ധക്കളമായി.












Click it and Unblock the Notifications