ശബരിമലയിൽ മാത്രമല്ല മാരാമൺ കൺവെൻഷനിലും സ്ത്രീകൾക്ക് വിലക്ക്; പ്രതിഷേധം കോടതിയിലേക്കോ...?
രാത്രി കാലങ്ങളിൽ നടക്കുന്ന യോഗങ്ങളിലും പ്രസംഗങ്ങളിലുമാണ് സ്ത്രീകൾക്ക് വിലക്ക് ഉള്ളത്
പത്തനംതിട്ട: ശബരിമലയില്‍ മാത്രമല്ല, മറ്റ് പല ആരാധനാകേന്ദ്രങ്ങളിലും, കണ്‍വെന്‍ഷനുകളിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. കോഴഞ്ചേരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി കാലങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളിലും ധ്യാനത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് ആവശ്യം.
122ആം മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ കോഴഞ്ചേരിയില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. രാത്രി യോഗങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന പ്ര്‌മേയം തടഞ്ഞാല്‍ കോടതിയെ സമീപിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികളും വനിതാസംഘടനകളും വ്യക്തമാക്കി.
ഒരുക്കങ്ങള്‍ വിലയിരുത്താനായി ജനുവരി 27ന് ചേര്‍ന്ന മാനേജ്‌മെന്‌റ് കമ്മിറ്റി യോഗത്തില്‍ വിലക്കിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. വിലക്ക് പിന്‍വലിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് പോലും സഭാ നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു.
പമ്പാനദിക്കരയിലെ കണ്‍വന്‍ഷനില്‍ രാത്രിയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം സുരക്ഷാപ്രശ്‌നങ്ങളാണെന്നാണ് സഭയുടെ വിശദീകരണം. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് എതിര്‍പ്പ് ഉള്ളതെന്നും സംഘാടകര്‍ പറയുന്നു.
സത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് സംഘാടകര്‍ നിലപാട് എടുത്താല്‍ കോടതി വിധി നിര്‍ണ്ണായകം ആവും.