പിസി ജോർജിന് നേരെ പൂഞ്ഞാറിൽ ചീമുട്ടയേറ്; എറിഞ്ഞവനെ കണ്ടു, വീട്ടിൽ കയറി തല്ലുമെന്ന് എംഎൽഎ
Recommended Video
പൂഞ്ഞാർ: പിസി ജോർജ് എംഎൽഎ പങ്കെടുത്ത പരിപാടിയിലേക്ക് ചീമുട്ടയേറും കയ്യാങ്കളിയും. പൂഞ്ഞാർ പെരിങ്ങുളം റോഡ് ആധുനികരീതിയിൽ പുനർമിർമിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്. എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരാണ് വേദിയിലേക്ക് എത്തിയത്.
ഭരണകക്ഷിയുമായി വേണ്ടത്ര ആലോചന നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പിസി ജോർജും പ്രതിഷേധക്കാരുമായി വാക്കേറ്റം ഉണ്ടായി. ഒടുവിൽ പ്രതിഷേധക്കാർക്ക് നേരെ എംഎൽഎ ഭീഷണി മുഴക്കുകയായിരുന്നു.
ചടങ്ങ് മാറ്റി വച്ചു
റോഡ് നിർമാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ചയാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. പൂഞ്ഞാർ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിനിടയിലേക്ക് പ്രതിഷേധവുമായി ഡിവൈഎഫ് പ്രവർത്തകർ എത്തുകയായിരുന്നു.
ചീമുട്ടയേറ്
പ്രതിഷേധവും വാക്കേറ്റവും കനത്തതോടെ പ്രതിഷേധക്കാരിലൊരാൾ സദസ്സിലേക്ക് ചീമുട്ട വലിച്ചെറിയുകയായിരുന്നു. ജനപക്ഷാംഗമായ വാർഡംഗം അനിൽ കുമാറിന്റെ ദേഹത്താണ് മുട്ട പതിച്ചത്. ഇതോടെ പിസി ജോർജ് എംഎൽഎയും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ രൂക്ഷമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു. കൂടുതൽ ജനപക്ഷം പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു.
ഭീഷണി
പ്രതിഷേധം കനത്തതോടെ പിസി ജോർജ് എംഎൽഎ മൈക്കിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. മുട്ടയെറിഞ്ഞവനെ ഞാൻ കണ്ടിട്ടുണ്ട്. നീ വീട്ടിൽ കിടന്നുറങ്ങില്ല ഓർത്തോ, പേടിപ്പിക്കാമെന്ന് കരുതേണ്ട, എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നും എംഎൽഎ ഭീഷണി മുഴക്കി.
പേടിച്ചോടില്ല
ആരെയും പേടിച്ചോടാൻ തനിക്ക് ഉദ്ദേശമില്ലെന്ന് പിസി ജോർജ് പറഞ്ഞു. തിരക്കിട്ട് ഉദ്ഘാടനം പൂർത്തിയാക്കി പിസി ജോർജ് മടങ്ങി. ജനപക്ഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയെത്തിയാണ് പിസി ജോർജിനെ വാഹനത്തിൽ കയറ്റിയത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ പിഡബ്യൂഡി എക്സിക്യൂട്ടിവ് എഞ്ചിനീയർക്ക് പ്രതിഷേധത്തെ തുടർന്ന് വേദിയിൽ കയറാനായില്ല.
അറിയിപ്പ് ലഭിച്ചില്ല
പദ്ധതിയുടെ ഉദ്ഘാടനത്തെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാദം. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. എംഎൽഎയെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ജനപക്ഷം പ്രവർത്തകർ ആരോപിച്ചു.
രക്തം വീഴ്ത്തി അശുദ്ധരാക്കുന്നവരാണോ ഭക്തർ? ദർശനം നടത്താതെ തിരിച്ച് പോകില്ലെന്ന് യുവതികൾ