ഡിവൈഎഫ്ഐ പ്രവർത്തകർ ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാന്റിൽ യുവതിയെയും കുഞ്ഞിനെയും ബസ് ഇടിച്ചുവീഴ്ത്തിയ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്ത ട്രാഫിക്ക് എസ്.ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വ്യാഴാഴ്ച്ച വൈകിട്ട് നടന്ന അപകടത്തിൽ പരിക്കേറ്റ യു.സി കോളേജ് സെറ്റിൽമെന്റിന് സമീപം സനീഷ് ഭവനിൽ സനീഷിന്റെ ഭാര്യ നിമിഷ (31), മകൻ അഭിനന്ദ് (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. നിമിഷ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതായിരുന്നില്ല. എറണാകുളത്ത് നിന്നും ആലുവയിലേക്ക് വന്ന ബസ് മാർക്കറ്റ് ഭാഗത്ത് നിന്നും സ്റ്റാന്റിൽ പ്രവേശിപ്പിച്ച് യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഇതിലെ യാത്രക്കാരായിരുന്നു അമ്മയും കുഞ്ഞും. സ്റ്റാന്റിൽ നിന്നും പുറപ്പെടാനൊരുങ്ങി നിന്ന ബസിന് സമാന്തരമായിട്ടാണ് യുവതി വന്ന ബസ് നിർത്തിയത്. മുൻ വാതിലിലൂടെ ഇറങ്ങിയ യുവതിയും കുഞ്ഞും പുറപ്പെടാനൊരുങ്ങിയ ബസിന് മുന്നിലൂടെ ടെർമിനലിലേക്ക് കടക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയത്. നിലത്തേക്ക് വീണ യുവതിയുടെ മുഖത്ത് ബസിന്റെ മുൻ ചക്രം ഉരസിയാണ് നിന്നത്.
സ്ഥലത്തെത്തിയ പൊലീസ് ബസ് ഉടൻ കസ്റ്റഡിയിലെടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് ഡി.വൈ.എഫ്.ഐയുടെ പരാതി. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് സക്കറിയ, മേഖല പ്രസിഡന്റ് നികേഷേ ഗോപാലൻ, സെക്രട്ടറി ജോമോൻ രാജ് എന്നിവർ സംസാരിച്ചു.
അതേസമയം, ഡി.വൈ.എഫ്.ഐയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ട്രാഫിക്ക് പൊലീസ് അറിയിച്ചു. എറണാകുളത്ത് നിന്നും ഇന്റിമേഷൻ വരാൻ വൈകിയതാണ് കേസെടുക്കുന്നത് വൈകാൻ കാരണം. ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച് തുടർ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. അപകടം വരുത്തിയ ആസിഫ (ബ്രദേഴ്സ്) ബസ് ഡ്രൈവർ ഫോർട്ടുകൊച്ചി സ്വദേശി ഇഹ്സാൻ (35)നെതിരെ ഐ.പി.സി 308 പ്രകാരം ബോധപൂർവ്വമല്ലാത്ത നരഹത്യശ്രമത്തിന് ലോക്കൽ പൊലീസ് കേസെടുത്തു. ഇയാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ വിശാൽ ജോൺസൺ അറിയിച്ചു. ബസും കോടതിയിൽ ഹാജരാക്കും.
ആലുവ ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക്ക് സ്റ്റേഷൻ അധികൃതർ ലോക്കൽ പൊലീസിന് റിപ്പോർട്ട് കൈമാറി. ബ്ളോക്ക് സെക്രട്ടറി രാജീവ് സക്കറി, നേതാക്കളായ നികേഷ് ഗോപാലൻ, ജോമോൻരാജ് എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 ഓളം പേർക്കെതിരെയാണ് റിപ്പോർട്ട്.