ചികിത്സാ പിഴവെന്ന് ആരോപണം; യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു
കല്ലമ്പലം : സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചത് ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ മൃതദേഹവുമായി മണിക്കൂറുകളോളം ആശുപത്രി ഉപരോധിച്ചത് സംഘർഷത്തിനിടയാക്കി. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടിൽ ദൃശ്യ മാദ്ധ്യമ പ്രവർത്തകനായ അനു അശോകിന്റെ ഭാര്യ ശ്രീജയാണ് (24) മരിച്ചത്. ഈമാസം എട്ടിന് ആശുപത്രിയിൽ അഡ്മിറ്റായ ശ്രീജയ്‌ക്ക് 11ന് ഉച്ചയോടെയാണ് സിസേറിയൻ നടത്തിയത്.
തുടർന്ന് ആൺകുട്ടിക്ക് ജന്മം നൽകി. ഇതിനിടെ നൽകിയ ആന്റിബയോട്ടിക് ഇൻജക്‌ഷൻ അമിത ഡോസായതോടെ നില വഷളായെന്നാണ് ബന്ധുക്കളുടെ ആരോപണം. അത്യാഹിത വിഭാഗത്തിലായിരുന്ന ശ്രീജയെ സന്ധ്യ കഴിഞ്ഞതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വെളുപ്പിന് രണ്ടോടെ മരിക്കുകയും ചെയ്‌തു. രണ്ടു ദിവസം ആശുപത്രിയിലായിരുന്നിട്ടും രോഗിയുടെ നില മനസിലാക്കാനോ ആന്റിബയോട്ടിക് ഇൻജക്‌ഷൻ നൽകുന്നതിന് മുമ്പ് ടെസ്റ്റ് ചെയ്യാനോ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളോട് ജീവനക്കാർ മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ എട്ടോടെ മൃതദേഹവുമായി ആംബുലൻസിലെത്തിയ ബന്ധുക്കൾ ആശുപത്രി കവാടത്തിനു മുന്നിൽ ഗതാഗതം തടഞ്ഞ് ഉപരോധിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. തുടർന്ന് ഉച്ചയ്‌ക്ക് 12ന് വർക്കല തഹസിൽദാർ രാജു സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരത്തേക്ക് മാറ്റി.

ആശുപത്രി അധികൃതർ പറയുന്നത് ശ്രീജയുടെ ഹൃദയമിടിപ്പിൽ വ്യതിയാനമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ആന്റിബയോട്ടിക് ടെസ്റ്റ് ഡോസ് നൽകിയിരുന്നു. അരമണിക്കൂറിനു ശേഷം ബി.പി താണു. ഹൃദയമിടിപ്പ് കുറഞ്ഞു. തുടർന്ന് നടത്തിയ ചികിത്സയിൽ അവസ്ഥ മെച്ചപ്പെടുകയും വിവരം ബന്ധുക്കളെ ധരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് വിദഗ്‌ദ്ധ ചികിത്സയ്‌ക്കായാണ് കാർഡിയോളജിസ്റ്റിന്റെ നിദ്ദേശപ്രകാരം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിൽ വീഴ്‌ചയുണ്ടായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.












Click it and Unblock the Notifications