പുതുവൈപ്പിൽ സമരം ശക്തം, സമരമുഖത്ത് സ്ത്രീകളും കുട്ടികളും, ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് പോലീസ്!
കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകളും കുട്ടികളും അടക്കം 200ലധികം പേരാണ് ടെര്‍മിനല്‍ നിര്‍മ്മാണ സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
ബലപ്രയോഗത്തിലൂടെയാണ് സ്ത്രീകളെ അടക്കം പോലീസ് സ്ഥലത്ത് നിന്ന് നീക്കിയത്. സമരമുഖത്തുണ്ടായിരുന്ന കുട്ടികളെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ജനവാസ കേന്ദ്രത്തില്‍ എല്‍പിജി ടെര്‍മിനല്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് പുതുവൈപ്പിനില്‍ സമരം നടക്കുന്നത്.
രണ്ടര വര്‍ഷമായി പ്രതിഷേധം കാരണം പദ്ധതി നിര്‍മ്മാണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ടെര്‍മിനല്‍ നിര്‍മ്മാണം വീണ്ടും ആരംഭിച്ചത്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷന്, എളംകുന്നപ്പുഴ പഞ്ചായത്തിന് 11 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം കനത്ത പോലീസ് സുരക്ഷയിലാണ് ടെര്‍മിനല്‍ നിര്‍മ്മാനം പുനരാരംഭിച്ചത്.
എന്നാല്‍ നിരോധനാജ്ഞ വകവെയ്ക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുളള പ്രദേശവാസികള്‍ പ്രതിഷേധ സമരത്തിന് ഇറങ്ങിയത്. 600ഓളെ പോലീസുകാരെയാണ് പ്രതിഷേധം തടയാന്‍ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇതുവരെ പദ്ധതിയുടെ 45 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി 6 മാസം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍മ്മാണം പുനരാരംഭിച്ചത്. ടെര്‍മിനല്‍ വിരുദ്ധ സമിതി എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുന്നുണ്ട്.