അർധരാത്രിയിൽ സന്നിധാനത്ത് നാടകീയ രംഗങ്ങൾ, ഇരമ്പിയെത്തിയ പ്രതിഷേധക്കാർക്ക് മുമ്പിൽ പകച്ച് പോലീസ്
Recommended Video
പമ്പ: അപ്രതീക്ഷിതമായ നാടകീയ സംഭവങ്ങൾക്കാണ് സന്നിധാനവും പരിസരവും ഞായറാഴ്ച അർധരാത്രി സാക്ഷ്യം വഹിച്ചത്. പകൽ മുഴുവൻ സമാധാപരമായിരുന്നു ശബരിമലയും പരിസരവും, പതിവ് മണ്ഡലകാല തീർത്ഥാടന ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. ദീർഘമായ കാത്തുനിൽപ്പില്ലാതെ തന്നെ പതിനെട്ടാം പടി ചവിട്ടാൻ തീർത്ഥാടകർക്കായി.
സന്നിധാനത്ത് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്താൻ പോലീസ് തയാറായിരുന്നെങ്കിലും കർശനമായ നിർദ്ദേശങ്ങൾ നിലനിന്നിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സാധ്യതയുള്ള നേതാക്കളെ സന്നിധാനത്തേയ്ക്ക് കടത്തി വിടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സർവ്വ സന്നാഹവും കടന്നെത്തിയ പ്രതിഷേധക്കാർക്ക് മുമ്പിൽ പോലീസും അമ്പരുന്നു.
തുടക്കം മാളികപ്പുറത്ത് നിന്ന്
മാളികപ്പുറം ക്ഷേത്രത്തിനടുത്ത് നിന്നായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. നൂറ്റിയമ്പതോളം പേരടുങ്ങുന്ന സംഘം വലിയ നടപ്പന്തലിൽ നാമജപ പ്രതിഷേധവുമായി തമ്പടിക്കുകയായിരുന്നു. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് ചില നിയന്ത്രണങ്ങളോടെ വിരി വയ്ക്കാൻ പോലീസ് അനുമതി നൽകിയിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാതെ ക്ഷേത്ര പരിസരത്ത് തുടർന്ന ചിലരോട് പോലീസ് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതാണ് വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങിയത്.
നിയന്ത്രണങ്ങൾ നീക്കണം
സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവർക്കും പടിപൂജയ്ക്ക് ബുക്ക് ചെയ്തവർക്കും വൃദ്ധർക്കും ശാരീരിക അവശതകളുള്ളവർക്കും മാളികപ്പുറം ക്ഷേത്രത്തിനടുത്ത് വിരി വയ്ക്കാൻ പോലീസ് അനുമതി നൽകിയിരുന്നു. എന്നാൽ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ ഇവിടെ തുടർന്നവരോട് മടങ്ങിപ്പോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
അനുനയിപ്പിക്കാൻ ശ്രമം
അപ്രതീക്ഷിതമായി നൂറു കണക്കിന് പ്രതിഷേധക്കാർ നടപ്പന്തലിലേക്ക് എത്തിയതോടെ പോലീസും അമ്പരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തരുതെന്നും പിരിഞ്ഞുപോകണമെന്നും പോലീസ് ഇവരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
നേതൃത്വം നൽകിയത് ആർഎസ്എസ് നേതാവ്
തങ്ങൾ ഭക്തരാണെന്നും ആരുടെയും നേതൃത്വത്തില്ല പ്രതിഷേധമെന്നും ഇവർ പറഞ്ഞെങ്കിലും ആർഎസ്എസ് നേതാവാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് വ്യക്തമാവുകയായിരുന്നു. മൂവാറ്റുവുഴ മുൻ ജില്ലാ കാര്യവാഹകായ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടർന്ന് നടപ്പന്തലിൽ നിന്നും പിരിഞ്ഞുപോകണമെന്ന് പോലീസ് രാജേഷിനോട് ആവശ്യപ്പെട്ടു. താനൊരു ഭക്തനാണെന്നും ഒരു സംഘടനയുടെയും നേതാവല്ലെന്നുമായിരുന്നു രാജേഷിന്റെ പ്രതികരണം.
നട അടച്ചിട്ടും പ്രതിഷേധം
രാത്രി പതിനൊന്ന് മണിക്ക് ഹരിവരാസനം പാടി നട അടച്ച ശേഷം തിരിച്ച് പോകാമെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നെങ്കിലും നട അടച്ച ശേഷവും പ്രതിഷേധം തുടരുകയായിരുന്നു. പ്രതിഷേധം തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ നീക്കം, എന്നാൽ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയായിരുന്നു.
കൂട്ട അറസ്റ്റ്
ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പുലർച്ചെ മൂന്നര വരെ പ്രതിഷേധങ്ങൾ നീണ്ടുനിന്നു. വഴങ്ങാത്ത ചിലരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. 72 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാന വ്യാപക പ്രതിഷേധം
സന്നിധാനത്തെ കൂട്ട അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണ്. പ്രതിഷേധക്കാരെ മാറ്റിയ മണിയാർ എ ആർ ക്യാമ്പിന് മുമ്പിൽ നാമജപ പ്രതിഷേധവുമായി നിരവധിയാളുകൾ തടിച്ചുകൂടി. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുമ്പിൽ പ്രതിഷേധം നടത്തി. ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിയും ഉപരോധിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിലും മണിക്കൂറുകൾ നീണ്ട ഉപരോധ സമരങ്ങൾ നടന്നു.
പ്രതിഷേധം തുടരും
സന്നിധാനത്തെ പോലീസ് നടപടിയിൽ പ്രതിഷേധം തുടരുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധിക്കും. മണിയാർ ക്യാമ്പിന് മുമ്പിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ രംഗത്തുണ്ട്. ഇതിനിടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ശബരിമലയിലെത്തി. ശബരിമലയിൽ 144 പ്രഖ്യാപിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന സർക്കാർ വ്യക്തമാക്കണമെന്ന് കണ്ണന്താനം ആവശ്യപ്പെട്ടു.
ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല് മീഡിയയില് ശക്തമായ പ്രചാരണം... ശശികലയുെ മറുപടിയും!
സന്നിധാനത്തെ കൂട്ട അറസ്റ്റിൽ പ്രതിഷേധം ശക്തം; വാഹനങ്ങൾക്ക് നേരെ കല്ലേറ്