ഔട്ടർ റിങ്ങ് റോഡിനെതിരെ പ്രതിഷേധം ശക്തമായതോടെ നഗരസഭാ മാസ്റ്റർ കരട് പ്ലാൻ, ഹിയറിംഗ് ആരംഭിച്ചു
വടകര: വടകര നഗരസഭാ കരട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ ഔട്ടർ റിങ്ങ് റോഡിനെതിരെ പ്രതിഷേധം ശക്തമായതോടെ പരാതിക്കാരിൽ നിന്നും ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥർ പരാതി കേൾക്കൽ ആരംഭിച്ചു.ഔട്ടർ റിംഗ് റോഡ് നിർമ്മാണവുമായി മുന്നൂറിൽപ്പരം വീടുകളും,നിരവധി കെട്ടിടങ്ങളും,സ്ഥലവും നഷ്ട്ടപെടുന്നവരാണ് നഗരസഭയുടെ പദ്ധതിക്കെതിരെ സമരവുമായി രംഗത്തിറങ്ങിയത്.ഇതേ തുടർന്ന് വീടും,സ്ഥലവും,കെട്ടിടവും നഷ്ട്ടപെടുന്നവർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.
2017 ഒക്ടോബർ മാസം നൽകിയ പരാതിയുടെ ഹിയറിങ്ങാണ് ഇന്നലെ മുതൽ ആരംഭിച്ചത്.2500 ഓളം പരാതികളാണ് ലഭിച്ചതെങ്കിലും പരാതി കേൾക്കണമെന്ന് ആവശ്യപ്പെട്ടവർ 1500 ഓളം പേരാണ്.ഇവരെയാണ് നാലു ഘട്ടങ്ങളിലായി നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ടൗൺ പ്ലാനിങ് വിഭാഗം നോട്ടീസ് നൽകിയത്.ഇന്നലെ പങ്കെടുക്കാൻ നോട്ടീസ് നൽകിയ 150 പേരിൽ നൂറിനടുത്ത് ആൾക്കാർ മാത്രമേ സാംസ്‌കാരിക നിലയത്തിൽ നടന്ന ഹിയറിങ്ങിനായി ഹാജരായിട്ടുള്ളൂ.അടുത്ത മൂന്ന് ഘട്ടങ്ങളിലായി മുഴുവൻ പേരുടെയും വാദം കേട്ട ശേഷം ജൂൺ ആദ്യ വാരത്തോടെ ഹിയറിങ് അവസാനിപ്പിക്കും.ഇനി വാദം കേൾക്കേണ്ടവരുടെ തിയ്യതി പിന്നീട് അറിയിക്കും .മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭാ തലത്തിൽ കൗൺസിൽ രൂപീകരിച്ച സ്‌പെഷ്യൽ കമ്മറ്റി അംഗങ്ങളും,ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥരും,നഗരസഭാ ഉദ്യോഗസ്ഥരും വാദം കേൾക്കാൻ എത്തിയിരുന്നു.
പരാതി കേട്ടതിനു ശേഷം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.ഹിയറിങ്ങിൽ റീജിയണൽ ടൗൺ പ്ലാനർ അബ്ദുൾ മാലിക്ക്,അസിസ്റ്റന്റ് ടൗൺ പ്ലാനർ പി.എം.രാജീവ്,സർവ്വേയർമാരായ ഹരീഷ്,അനുഷ,ശ്രീജിത്ത് കോറോത്ത്,നഗരസഭാ സെക്രട്ടറി കെ.യു.ബിനി,മുനിസിപ്പൽ എൻജിനീയർ ടി.കെ.സജി,ക്ലാർക്ക് പി.കെ.വിജിത്ത്,നഗരസഭാ തല സ്‌പെഷ്യൽ കമ്മറ്റി അംഗങ്ങളായ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ, ഇ.അരവിന്ദാക്ഷൻ,വി.ഗോപാലൻ, പി.അശോകൻ,ടി.കേളു,പി.എം.മുസ്തഫ എന്നിവർ നേതൃത്വം നൽകി.