സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം; 200ഓളം പേർ കുത്തിയിരുന്ന് പ്രതിഷേധിച്ചു! നൂറോളം പേർ അറസ്റ്റിൽ
സന്നിധാനം: സന്നിധാനത്ത് തീർത്ഥാടകരുടെ അപ്രതീക്ഷിത പ്രതിഷേധം. പോലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് തീർത്ഥാടകർ രംഗത്തെത്തിയത്. വലിയ നടപ്പന്തലിൽ നാമജപ പ്രതിഷേധമായിരുന്നു നടത്തിയത്. മുഴുവനാളുകളെയും പോലീസ് അറസ്റ്റ് ചെയ്തു. എല്ലാവരെയും പമ്പ സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് സൂചന. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്.
നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പോലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. അതേസമയം ഞങ്ങള്‍ പ്രതിഷേധം നടത്തുകയല്ല. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
സന്നിധാനം നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് സംസാരിച്ചിരുന്നു. തുടർന്ന് നേതൃത്വം നൽകിയെന്ന് പറയുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കസ്റ്റഡിയിലെടുക്കുന്നെങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് അൽപ്പ സമയത്തിനകം എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.