കേരളത്തിൽ ആരും സുരക്ഷിതമല്ലാത്ത അവസ്ഥ; ഇരുണ്ട യുഗത്തിലേക്ക് പോകുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്ന പോലീസ് നിലപാടിനെചിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പോലീസ് നിലപാട് ആശങ്കയുണ്ടാക്കുന്നുവെന്നും കേരളം ഇരുണ്ട യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പരിക്ക് പറ്റിയ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പോലും തയ്യാറായിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥനേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും രക്ഷപ്പെടുത്താനാണ് പോലീസ് ആദ്യം ശ്രമിച്ചത്. കേരളത്തില്‍ രാജ്യത്തിലെ നിയമങ്ങള്‍ ബാധകമല്ല എന്ന നിലയിലേക്കാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ പോലീസ് തയ്യാറാവാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ ആരും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. അരാജകത്വത്തിന്റെ പടിവാതില്‍ക്കലാണ് കേരളമുള്ളത്. നിശ്ചിത സമയം കഴിഞ്ഞാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കവിയില്ല. ഇത് ശ്രീറാമിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ എളുപ്പമാവും. കൃത്യനിര്‍വഹണത്തില്‍ പോലീസ് കുറ്റകരമായ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകരമായ പങ്ക് കേസിലുണ്ടായിട്ടുണ്ട്. നെടുങ്കണ്ടത്തും ഇതു തന്നെയാണ് കണ്ടത്. അവിടെ രാജ്കമാറിന്റെ മരണത്തിന് കാരണമായ മുറിവ് പോലും കണ്ടെത്തിയത് രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലാണ്. നിയമ വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് മറ്റ് സംസ്ഥാനത്തേക്കാളും പിന്നോട്ട് പോയിരിക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.