ശബരിമലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന; എൻഐഎ അന്വേഷണത്തിനായി ബിജെപി
തിരുവനന്തപുരം: മനിതി സംഘടനയുടെ ശബരിമല സന്ദർശനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. നിരീശ്വരവാദികളുടെ കൂട്ടുപിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് ശബരിമലയില്‍ അരങ്ങേറിയതെന്ന് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് തമിഴ്നാട്ടിൽ നിന്നുള്ള സംഘടനയിലെ അംഗങ്ങൾ ശബരിമലയിൽ എത്തിയതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
മനിതിയുടെ നേതൃത്വത്തിൽ എത്തിയ 11 അംഗ യുവതി സംഘത്തിന് കനത്ത പ്രതിഷേധങ്ങളെ തുടർന്ന് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വരികയായിരുന്നു. ശബരിമലയിലേക്കുള്ള യാത്രയിൽ വിവിധ ഇടങ്ങളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സിപിഎമ്മിന്റെ കള്ളക്കളികളാണ് യുവതികളുടെ സന്ദർശനത്തിന് പിന്നിലെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
കേന്ദ്ര ഏജൻസി അന്വേഷിക്കണം
സിപിഎമ്മിന്റെ കള്ളക്കളികളേക്കുറിച്ചും ശബരിമലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നാണ് ശ്രീധരൻ പിള്ളയുടെ ആവശ്യം. ശബരിമലയിൽ നടന്ന നാടകത്തിന്റെ അടിവേരുകൾ എൻഐഎ അന്വേഷിക്കണം, ഇക്കാര്യം സംസ്ഥാന സർക്കാർ തന്നെ ആവശ്യപ്പെടണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
തീവ്രവാദ ബന്ധം
ശബരിമലയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഭീകരസംഘടനകളുടെ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ സംഘർഷാവസ്ഥ നിലനിർത്താനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനായാണ് ഹിന്ദു മത വിശ്വാസികൾ പോലും അല്ലാത്ത യുവതികളെ തമിഴ്നാട്ടിൽ നിന്നും എത്തിച്ചതെന്നും ശ്രീധരൻ പിള്ള ആരോപിക്കുന്നു.
പ്രതിഷേധ ദിനം
ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന്‍ പിള്ള അറിയിച്ചു. സമാധാനപരമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയെ സാധാരണ അയ്യപ്പക്ഷേത്രം പോലെ ആക്കാനാണ് നിരീശ്വരവാദികളുടെ നീക്കം. ശബരിമല കർമ സമിതിയും ബിജെപിയും മാത്രമാണ് വിശ്വാസികൾക്കൊപ്പം നിൽക്കുന്നതെന്ന് ശ്രീധരൻ പിള്ള അവകാശപ്പെടുന്നു.
പോലീസ് സംരക്ഷണം
മനിതി സംഘടനയുടെ അംഗങ്ങൾക്ക് മധുരയിൽ നിന്നു മുതൽ പോലീസ് സംരക്ഷണം ലഭിച്ചു. ഇതിന് പോലീസിന് എങ്ങനെ സാധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി ശബരിമലയിലുണ്ടായിരുന്ന ബിജെപി നേതാക്കളോട് പോലീസ് ക്രൂരമായി പെരുമാറിയെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
മല ചവിട്ടാതെ മനിതി
കനത്ത പ്രതിഷേധങ്ങളെ തുടർന്ന് മല ചവിട്ടാനാകാതെ മനിതി സംഘം മടങ്ങി. പുലർച്ചെ 3.30ന് പമ്പയിലെത്തിയ ഇവർ ആറു മണിക്കൂറോളം പമ്പയിൽ തുടരുകയായിരുന്നു. നൂറു കണക്കിന് പ്രതിഷേധക്കാർ ഇരമ്പിയെത്തിയതോടെ പോലീസും നിസഹായരായി. യുവതികൾ സ്വന്തം ഇഷ്ടപ്രകാരം മടങ്ങുകയാണെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ പോലീസ് നിർബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നും മനിതി നേതാവ് ശെൽവി അറിയിച്ചു.
മലകയറാനാകാതെ മനിതി സംഘം മടങ്ങി; പോലീസ് തിരിച്ചയച്ചുവെന്ന് യുവതികൾ, തിരുമ്പി വരുമെന്ന് ഉറപ്പ്