ഇത് സുവർണാവസരം തന്നെ, ഇരുമുന്നണികളേയും കേരളത്തിന് മടുത്തുവെന്ന് ശ്രീധരൻ പിളള
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ഇടപെടല്‍ കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കിയിരിക്കുന്നു എന്ന വിലയിരുത്തലില്‍ ആണ് ബിജെപി നേതൃത്വം. ഇപ്പോള്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അനന്തമായ സാധ്യതയാണ് ഉളളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പ്രതികരിച്ചു. ഇരുമുന്നണികളേയും കേരളത്തിന് മടുത്തിരിക്കുന്നു. എല്‍ഡിഎഫിന്റെ അക്രമ രാഷ്ട്രീയവും യുഡിഎഫിന്റെ നിഷ്‌ക്രിയത്വവും മടുത്ത ജനങ്ങള്‍ എന്‍ഡിഎയെ പിന്തുണയ്ക്കും എന്നാണ് കരുതുന്നതെന്നും ശ്രീധരന്‍ പിളള പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ സര്‍വ്വേകളിലെല്ലാം കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ വ്യക്തമായിട്ടുണ്ട്. ഇടത് സര്‍ക്കാരിന്റെ ഭരണം അധപതിച്ചതാണെന്നും ഇത്രയും അധപതിച്ച ഭരണം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ഈ അവസരം മുതലെടുത്ത് എന്‍ഡിഎ മുന്നേറുമെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഇത് സുവര്‍ണാവസരമാണ് എന്ന് പറയുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. നേരത്തെ യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം കേരളത്തില്‍ ബിജെപിക്ക് സുവര്‍ണാവസരമാണെന്ന് ശ്രീധരന്‍ പിളള പ്രസംഗിച്ചത് വിവാദമായിരുന്നു. ഇത് ബിജെപിക്ക് സുവര്‍ണാവസരം തന്നെയാണെന്ന് ശ്രീധരന്‍ പിളള ആവര്‍ത്തിച്ചു.
ശബരിമല വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയാണ് എന്നും ശ്രീധരന്‍ പിളള ആരോപിച്ചു. മൊബൈല്‍ ഫോണുകളില്‍ ശബരിമലയെ അനുകൂലിക്കുന്നതോ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ ആയ എന്തെങ്കിലുമുണ്ടെങ്കില്‍ ബിജെപി പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുകയാണ് എന്ന് ശ്രീധരന്‍ പിളള പറഞ്ഞു. പ്രധാനമന്ത്രിയെത്തുന്ന മൂന്ന് ജില്ലകളിലും പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരാജയപ്പെടുത്താനാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 20 സീറ്റുകളിലും മത്സരിക്കുമെന്നും സഖ്യകക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണയായി എന്നും ശ്രീധരന്‍ പിളള പറഞ്ഞു.