കെ സുധാകരനെ ചൂണ്ടയിട്ട് ബിജെപി.. സുധാകരന് വേണ്ടി വാതിലുകൾ തുറന്ന് കിടക്കുന്നുവെന്ന് നേതാവ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് പദവിയിലിരിക്കേയാണ് ഒരു സുപ്രഭാതത്തില്‍ കുമ്മനം രാജശേഖരനെ കേന്ദ്ര നേതൃത്വം മിസോറാം ഗവര്‍ണറാക്കി അതിര്‍ത്തി കടത്തിയത്. പിന്നാലെ ഒരു മാസത്തോളം കേരള ബിജെപി നാഥനില്ലാക്കളരിയായി കിടന്നു.
ഒടുവില്‍ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയത് പൊതുവേ സൗമ്യനും മാന്യനും സ്വീകാര്യനുമായ പിഎസ് ശ്രീധരന്‍ പിള്ള. 2019ലേക്കല്ല, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് തന്റെ നോട്ടമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണ്. നേരായ വഴിക്കല്ല, കുറുക്കുവഴിയിലൂടെയാണ് കേരളം പിടിക്കാനുള്ള ബിജെപിയുടെ നീക്കം.
അതൃപ്തരായ നേതാക്കൾ
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുത്തതിലും രാജ്യസഭാ സീറ്റ് നല്‍കിയതിലും പ്രതിഷേധിച്ച് വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജി വെച്ചതിന് തൊട്ട് പിന്നാലെയാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ ആ പ്രസ്താവന പുറത്ത് വന്നത്. കോണ്‍ഗ്രസിലേത് അടക്കം മറ്റ് പാര്‍ട്ടികളിലെ അതൃപ്തരായ നേതാക്കള്‍ ബിജെപിക്കൊപ്പം ചേരാന്‍ താല്‍പര്യമുള്ളവരാണ് എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
നേതാക്കൾ പടിക്കൽ
പല നേതാക്കളും ബിജെപിയുടെ പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കുകയാണെന്നും അതൃപ്തരായ നേതാക്കള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയുടെ ഭാഗമായേക്കുമെന്നും ശ്രീധരന്‍ പിള്ള പറയുകയുണ്ടായി. ഈ അതൃപ്തരായ നേതാക്കളുടെ കൂട്ടത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പുലിയായ കെ സുധാകരനുണ്ടോ എന്നതാണിപ്പോള്‍ ഉയരുന്ന ചോദ്യം.
കെ സുധാകരന് സ്വാഗതം
കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ശ്രീധരന്‍ പിള്ള. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഖദറിട്ട നിരവധി പേര്‍ ബിജെപിയിലേക്ക് വരാനുണ്ടെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ക്ഷണം സ്ഥിരീകരിച്ച് സുധാകരൻ
ആര്‍എസ്എസുമായി കണ്ണൂരില്‍ കെ സുധാകരന് രഹസ്യ ബാന്ധവം ഉണ്ടെന്ന് സിപിഎം നിരന്തരമായി ആക്ഷേപം ഉന്നയിക്കുന്നതാണ്. ബിജെപിയിലേക്ക് തനിക്ക് ക്ഷണം കിട്ടിയതായി നേരത്തെ സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുള്ളതാണ്. ഒരു ചാനല്‍ പരിപാടിയില്‍ ആയിരുന്നു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയുടെ ദൂതന്മാര്‍ തന്നെ വന്ന് കണ്ട് സംസാരിച്ചിരുന്നു.
നേതാവ് നേരിട്ട് വന്നു
തമിഴ്‌നാട്ടിലെ ബിജെപി നേതാവായ എച്ച് രാജയാണ് തന്നെ ആദ്യം കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. പിന്നീട് കണ്ണൂരിലെ തന്നെ ഒരു ബിജെപി നേതാവ് തന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. അമിത് ഷായുമായി ഒരു കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണ് ബിജെപി നേതാവ് തന്നെ വന്ന് കണ്ടതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
താൽപര്യമുണ്ടെങ്കിൽ പോകും
ബിജെപിയുമായി യോജിച്ച് പോകണമെന്ന് തോന്നുകയാണെങ്കില്‍ താന്‍ പോകുമെന്നും അക്കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും സുധാകരന്‍ പറയുകയുണ്ടായി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുധാകരന്‍ നിരാഹാര സമരം നടത്തിയപ്പോള്‍ ആ സമരപ്പന്തലില്‍ ആര്‍എസ്എസ് നേതാക്കള്‍ എത്തിയതും വലിയ ചര്‍ച്ചയായിരുന്നു.
2021ലേക്കുള്ള തന്ത്രം
ഈ സാഹചര്യത്തിലൊക്കെയാണ് ശ്രീധരന്‍ പിള്ള കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചത് ഗൗരവകരമാകുന്നത്. കേരളത്തെ തനിച്ച് നിന്ന് കൊണ്ട് പിടിച്ചെടുക്കാന്‍ അടുത്ത കാലത്തൊന്നും സാധിക്കില്ലെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമുണ്ട്. നേരത്തെ കെഎം മാണി അടക്കമുള്ളവരെയും പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ചരട് വലികള്‍ നടന്നിരുന്നു. 2021 ആകുമ്പോഴെക്ക് ഏതൊക്കെ ഖദര്‍ ധാരികള്‍ കാവിയുടുക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.