ബിജെപി ടാര്‍ജറ്റില്‍ കേരളമുള്‍പ്പടെ 5 സംസ്ഥാനങ്ങള്‍: കേരളത്തിലെ ലക്ഷ്യം 40 ലക്ഷം അംഗസഖ്യ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും കേരളത്തിലെ പല മണ്ഡലങ്ങളിലും വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 4.74 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ബിജെപിക്ക് വര്‍ധിച്ചത്. നേമം നിയമസഭാ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെയി ബിജെപിക്ക് കഴക്കൂട്ടം, തിരുവനന്തപുരം, മഞ്ചേശ്വരം, കാസര്‍കോട്, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനം പിടിക്കാനും സാധിച്ചു.
കേരള കോണ്‍ഗ്രസിന്റെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; അവകാശവാദവുമായി നേതാക്കള്‍
ആറിടത്തും സിപിഎമ്മിനേയും ഇടതുമുന്നണിയേയും പിന്തള്ളിയാണ് ബിജെപി രണ്ടാംസ്ഥാന പിടിച്ചത്. ഇടതുമുന്നണി ലീഡ് നേടിയ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ വെറും 2000 വോട്ടിന്റെ വ്യത്യാസമേ ബിജെപിയുമായുള്ളു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ വോട്ടുവര്‍ധന നിലനിര്‍ത്തി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാനുള്ള ശക്തമായ ശ്രമമാണ് ബിജെപി ഇപ്പോള്‍ നടത്തി വരുന്നത്. വര്‍ധിച്ച വോട്ടുകള്‍ പാര്‍ട്ടി അംഗസഖ്യയായി മാറ്റാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ..
100 ശതമാനം
ആറുമാസം കൊണ്ട് പാര്‍ട്ടിയുടെ അംഗസംഖ്യ 100 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വന്‍ അംഗത്വ ക്യാംപെയ്നാണ് സംസ്ഥാനത്തുടനീളം ബിജെപി ആവിഷ്കരിക്കുന്നത്. രാജ്യവ്യാപകമായി ബിജെപി അംഗത്വ പ്രചാണപരിപാടിയുടെ ഭാഗമായാണ് കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍.അടുത്തമാസം ആറിന് ആരംഭിക്കുന്ന അംഗത്വ പ്രചാരണപരിപാടി ജനുവരി 31 ന് സമാപിക്കും. കേരളത്തിലെ അംഗസംഖ്യ 40 ലക്ഷമാക്കണം എന്നാണ് അമിത് ഷാ കേരള ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മിസ്സിഡ് കോള്‍
2015 ലാണ് സംസ്ഥാനത്ത് മുന്‍പ് അംഗത്വ വിതരണം നടന്നത്. അന്ന് ബിജെപി നല്കുന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ ആര്‍ക്കും ബജെപിയില്‍ അംഗമാകാമായിരുന്നു. എന്നാല്‍ മിസ്ഡ് കോള്‍ അംഗത്വത്തിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അംഗത്വ വിതരണത്തിന് കര്‍ശ്ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ അംഗമാകുവാന്‍ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. ഓണ്‍ലൈന്‍ അല്ലാതെ മെമ്പര്‍ഷിപ്പ് എടുക്കുന്ന പരമ്പരാഗത രീതിയും തുടരും.
നിലവില്‍
കേരളത്തില്‍ നിലവില്‍ ബിജെപിക്കുള്ള അംഗസഖ്യ 15 ലക്ഷമാണ്. 2020 അകുമ്പേഴേക്ക് ഇത് 40 ലക്ഷ്യമാക്കി വര്‍ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ന്യൂനപക്ഷമേഖലകളിലുള്ളവരെയും ഉൾപ്പെടുത്തി വൻ പ്രചാരണപരിപാടികൾ തുടങ്ങുമെന്നാണ് പിഎസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെടുന്നത്. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത്തലത്തില്‍
ആറുമാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞപരിപാടിക്ക് അടുത്തമാസം ആറിന് തുടക്കമാകും. സംഘടനാ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്നതിനാല്‍ ബൂത്ത്തലത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമവും സജീമവായിരിക്കും. സാധാരണ ബിജെപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെങ്കിലും ഇത്തവണ അതുണ്ടായേക്കും. കെപി ശ്രീശനാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല നല്‍കിയിരിക്കുന്നത്.
5 ഇടങ്ങള്‍
കേരളം, തമിഴ്നട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനേയുള്ള അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്താനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഉണ്ടാക്കിയ മുന്നേറ്റം അംഗത്വവിതരണത്തിലും പ്രതിഫലിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികളും അംഗത്വ യജ്ഞവും സമാന്തരമായിട്ടാകും മുന്നോട്ടുകൊണ്ടുപോകുക.