ഇസ്ലാമെങ്കിൽ ചില അടയാളങ്ങളുണ്ടല്ലോ, ഡ്രസ് മാറ്റി നോക്കിയാലേ അറിയാന്‍ പറ്റൂ! ശ്രീധരൻ പിളള വിവാദത്തിൽ
കൊച്ചി: സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമായിരുന്നുവെങ്കിലും ഉത്തരേന്ത്യയിലേത് പോലെ പച്ചയ്ക്ക് ജാതിയും മതവും പറഞ്ഞ് വോട്ട് തേടുന്ന പ്രവണത ഇതുവരെ കേരളത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ മറവിൽ ജാതിയും മതവും പറയുന്നത് കൂടിയിരിക്കുന്നു എന്നത് വളരെ പ്രകടമായ മാറ്റമാണ്.
ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും പരസ്യമായി വെല്ലുവിളിക്കുന്നു. മുസ്ലീം ലീഗിനെ വൈറസെന്ന് യോഗി വിളിക്കുമ്പോള്‍ മോദി ലീഗിനെ ശബരിമലയുമായി കൂട്ടിക്കെട്ടുന്നു. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള മുസ്ലീംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ്.
തിരിച്ച് വന്ന ജാതിയും മതവും
പ്രളയകാലത്ത് ജാതിയും മതവുമൊന്നും നോക്കാതെ ഒറ്റക്കെട്ടായി നിന്ന് ലോകത്തിന് തന്നെ മാതൃകയായതാണ് കേരളം. എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ ജാതിയും മതവും തിരിച്ച് വന്നിരിക്കുന്നു. ശബരിമലയുടെ പേരിലാണ് പ്രധാനമായും മതത്തിന്റെ പേരിലുളള വോട്ട് പിടുത്തം നടക്കുന്നത്.
വർഗീയ പരാമർശവുമായി പിളള
അതിനിടെ മുസ്സീംകള്‍ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് വേദിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തി വിവാദത്തില്‍ ആയിരിക്കുകയാണ് പിഎസ് ശ്രീധരന്‍ പിളള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വേദിയിലാണ് ശ്രീധരന്‍ പിളള പച്ചയ്ക്ക് വര്‍ഗീയത വിളമ്പിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാലാക്കോട്ടിൽ തുടക്കം
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ശ്രീധരന്‍ പിളള മുസ്ലീംകള്‍ക്കെതിരെ തിരിഞ്ഞത്. 'ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് മരിച്ച് കിടക്കുന്നത് ഏത് ജാതിക്കാരാ മതക്കാരാ എന്നൊക്കെയാണ്'.
ഡ്രസ്സൊക്കെ മാറ്റി നോക്കണ്ടേ
'ഇസ്ലാമാണ് എങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ.. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അല്ലേ അറിയാന്‍ പറ്റൂ. അങ്ങനെയൊക്കെ ചെയ്തിട്ട് വരണം എന്നാണ് അവര്‍ പറയുന്നത്' എന്നാണ് ശ്രീധരന്‍ പിളള പ്രസംഗിച്ചത്. ഇസ്ലാം മത വിശ്വാസികളെ അപമാനിക്കുന്ന ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
രാഹുൽ വന്നത് മുതൽ
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ബിജെപി നേതാക്കള്‍ ഉന്നം വെയ്ക്കുന്നുണ്ട്. ഹിന്ദുക്കളെ ഭയന്ന് രാഹുല്‍ ഗാന്ധി ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടി എന്നാണ് നരേന്ദ്ര മോദി അടക്കമുളള ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നത്.
ലീഗ് വൈറസെന്ന് യോഗി
മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ പാകിസ്താനാക്കിയും പ്രചാരണം നടത്തുന്നു. ലീഗിന്റെ കൊടിയെ പാക് പതാകയാക്കി ബിജെപി അനുകൂലികള്‍ പ്രചാരണം നടത്തുന്നതും ഈ ദിവസങ്ങളില്‍ സംഭവിക്കുന്നതാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഗിനെ വിളിച്ചത് വൈറസ് എന്നായിരുന്നു.
ലീഗിനെതിരെ മോദിയും
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ലീഗ് അടക്കമുളള പാര്‍ട്ടികള്‍ ശബരിമലയില്‍ അപകടകരമായ കളി കളിക്കുന്നു എന്നാണ്. ലീഗിന് എതിരെയും മുസ്ലീംങ്ങള്‍ക്കെതിരയുമുളള ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നിട്ടുണ്ട്.
മറുപടിയുമായി കുഞ്ഞാലിക്കുട്ടി
പ്രധാനമന്ത്രി അടക്കമുളളവര്‍ മുസ്ലീം ലീഗിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പുച്ഛിച്ച് തളളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ അവര്‍ക്ക് കിട്ടുന്ന വോട്ടുകള്‍ കൂടി നഷ്ടപ്പെട്ടു. വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. അത് കേരളത്തില്‍ വിലപ്പോകില്ലെന്നും ശ്രീധരന്‍ പിളളയുടെ പ്രസ്താവനയ്ക്ക് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്! ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവ്വേ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ