ശ്രീധരൻ പിള്ള പറഞ്ഞത് അങ്ങിനെയല്ല...വീണ്ടും മലക്കം മറിഞ്ഞു,പ്രശ്നം സ്ത്രീ പ്രവേശനമല്ല,യുവതി പ്രവേശനം
തിരുവനന്തപുരം: നേരത്തെ ശബരിമലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇത് ചാനലുകളും എതിർ പാർട്ടിക്കാരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസറ്റുകാർക്കെതിരായിട്ടാണ് ഈ സമരം എന്നായിരുന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ശബരിമലയിലെ പ്രശ്‌നക്കാര്‍ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും... ഹൈക്കോടതിയില്‍ എജിയുടെ റിപ്പോര്‍ട്ട്
എന്നാൽ താൻ പറഞ്ഞത് അങ്ങിനെയല്ലെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഈ സമരം. അല്ലാതെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ലെന്നാണ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്. സ്ത്രീകള് വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബിജെപി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബിജെപി സമരവുമായി രംഗത്തുവന്നത്. പിന്നീട് ശബിരമലയിൽ കമ്മ്യൂണിസ്റ്റുകൾക്കെതിരായ സമരമായി മാറുകയായിരുന്നു.