അത് ഞാന്‍ തീരുമാനിച്ചോളാം... വിവാദ പ്രസംഗം പുറത്ത് വന്നപ്പോള്‍ പ്രകോപിതനായി ശ്രീധരന്‍ പിള്ള! നുണ?
കോഴിക്കോട്: സ്ത്രീകള്‍ കയറിയാല്‍ നടയടക്കും എന്ന ശബരിമല തന്ത്രിയുടെ നിലപാടിന് പിറകില്‍ തന്റെ ഉറപ്പായിരുന്നു എന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്ത് വന്നത് വലിയ ചര്‍ച്ചയ്ക്കാണ് കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. ശബരിമല വിവാദത്തില്‍ ബിജെപിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ് ഇത്.
നട അടയ്ക്കുമെന്ന ഭീഷണിക്ക് മുൻപ് ശബരിമല തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ, ശബ്ദരേഖ ചോർന്നു
ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ശ്രീധരന്‍ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച രീതിയും ഇപ്പോള്‍ സജീവ ചര്‍ച്ചയാവുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപിതനായിട്ടായിരുന്നു ശ്രീധരന്‍ പിള്ള പ്രതികരിച്ചത്.
തന്റെ ഉപദേശ പ്രകാരം ആണ് തന്ത്രി നടയടക്കുമെന്ന തീരുമാനമെടുത്തത് എന്ന് പ്രസംഗിച്ച ശ്രീധരന്‍ പിള്ള, നേരിട്ട് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിക്കുകയായിരുന്നു. തന്നോട് പലരും ഉപദേശം ചോദിക്കാറുണ്ടെന്നും അവര്‍ക്കെല്ലാം ഉപദേശം കൊടുക്കാറുണ്ടെന്നും ഒക്കെയാണ് വിശദീകരണം.
കൂട്ടുപ്രതികളാണ് ഞങ്ങള്‍
ശബരിമല തന്ത്രിയും താനും കോടതിയലക്ഷ്യ കേസില്‍ കൂട്ടു പ്രതികളാണ്. കൃത്രിമമായി തങ്ങളെ പ്രതികളാക്കുകയായിരുന്നു. കൂട്ടുപ്രതികള്‍ ആകുമ്പോള്‍ തങ്ങള്‍ പരസ്പരം സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നൊക്കെ ആണ് ശ്രീധരന്‍ പിള്ളയുടെ വിശദീകരണം.
അതിനും പിന്നില്‍ സിപിഎം
സിപിഎമ്മിന്റെ പ്രധാനപ്പെട്ട, ഉന്നതനായ, മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരില്‍ ഒരാള്‍ വിളിച്ചുവരുത്തി തങ്ങള്‍ രണ്ടുപേര്‍ക്കും എതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ കേസ് കൊടുക്കുന്ന സാഹചര്യം ഉണ്ടായി. അത്യാവശ്യം ക്രിമിനല്‍ നിയമം കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ആയതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തില്‍ പെട്ടവരുമായി സംസാരിക്കേണ്ടി വന്നു എന്നാണ് ന്യായീകരണം.
സഹായിക്കാന്‍ തയ്യാറാണ്
കേസ് കോടതി പരിഗണിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒന്നിച്ച് നിന്ന് അതിനെ പ്രതിരോധിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നുണ്ട്.
അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്ന്
താങ്കളുടെ നിര്‍ദ്ദേശ പ്രകാരം ആണോ തന്ത്രി അത്തരം ഒരു തീരുമാനം എടുത്തത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. തന്റെ നിര്‍ദ്ദേശ പ്രകാരം എന്ന് വ്യാഖ്യാനിക്കേണ്ട ആവശ്യം ഇല്ലെന്നായിരുന്നു ഇതിന് ശ്രീധരന്‍ പിള്ള കൊടുത്ത മറുപടി. ഇക്കാര്യം ആദ്യം പോയി ചോദിക്കേണ്ടത്, സെക്രട്ടേറിയറ്റില്‍ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട സെക്രട്ടറിയോടാണ് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പലരും ചോദിച്ചു
ശബരിമല വിഷയത്തില്‍ പലരും തന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. അവരോടെല്ലാം പറഞ്ഞത് ഒരേ മറുപടിയാണ്. ഇത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ല എന്ന ഉപദേശം തന്നെ ആണ് കൊടുത്തത്.
അത് ഞാന്‍ തീരുമാനിക്കുമെന്ന്
പിഎസ് ശ്രീധരന്‍ പിള്ള എന്ന വക്കീലിനെ ആണോ അതോ ബിജെപി സംസ്ഥാന അധ്യക്ഷനെ ആണോ തന്ത്രി വിളിച്ചത് എന്നായി മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ചോദ്യം. അത് ആരെയാണെന്നത് താന്‍ തീരുമാനിച്ചോളാം എന്നായി പ്രകോപിതനായ ശ്രീധരന്‍ പിള്ളയുടെ മറുപടി. ഏത് റോള്‍ ചെയ്യണം എന്നത് തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നിങ്ങളെന്തിനാ ഇങ്ങനെ വിറയ്ക്കുന്നത്
ഇതൊരു സുവര്‍ണാവസരം ആണെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തേയും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. അപ്പോള്‍ 'നിങ്ങളെന്തിനാണ് പറയുമ്പോള്‍ ഇങ്ങനെ വിറയ്ക്കുന്നതെന്തിനാ... ഇത്ര വലിയ വിചാരം എന്താ ഇതില്' . ശ്രീധരന്‍ പിള്ള വീണ്ടും പ്രകോപിതനായി.
എനിക്ക് പറയാന്‍ താത്പര്യമില്ല
ആ ചോദ്യത്തിന് ഉത്തരം നല്‍കാനും ശ്രീധരന്‍ പിള്ള തയ്യാറായില്ല. അതേക്കുറിച്ച് നിങ്ങളോട് പറയാന്‍ എനിക്കിപ്പോള്‍ താത്പര്യമില്ലെന്നായിരുന്നു പ്രതികരണം. സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുന്ന ഒരു കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഒടുവില്‍ തടിതപ്പുകയും ചെയ്തു ശ്രീധരന്‍ പിള്ള.
കടുത്ത പ്രതിരോധം
പ്രസംഗം പുറത്ത് വന്നത് ബിജെപിയേയും ശ്രീധരന്‍ പിള്ളയേയും കടുത്ത പ്രതിരോധത്തിലാണ് ആക്കിയിട്ടുള്ളത്. കേസ് സുപ്രീം കോടതിയുടെ മുന്നില്‍ എത്തുമ്പോള്‍ ഇത് നിര്‍ണായകമായ ഒരു തെളിവും ആകും. ശബരിമല തന്ത്രി കണ്ഠരര് മോഹനരരും ഇതില്‍ കുടുങ്ങാന്‍ സാധ്യതകള്‍ ഏറെയാണ്.
Recommended Video
അതും നുണ
സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ കേസ് കൊടുത്ത സാഹചര്യത്തില്‍ ആണ് തന്ത്രിമായി സംസാരിച്ചത് എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞ വിശദീകരണം. എന്നാല്‍ നടയടക്കും എന്ന് തന്ത്രി പറഞ്ഞതിന് ശേഷം ആയിരുന്നു സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ പരാതിയുമായി രണ്ട് പേര്‍ എത്തിയത്.