അടിമുടി മാറ്റങ്ങളുമായി പിഎസ്‌സി പരീക്ഷ, ഇനി മുതൽ പിഎസ്‌സി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തും
തിരുവനന്തപുരം: കേരള പിഎസ്‌സി പരീക്ഷകള്‍ അടിമുടി മാറുന്നു. ഇനി മുതല്‍ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷകള്‍ നടത്തുക എന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ഇതിനായി ചട്ടഭേദഗതി വരുത്തിയതായും സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. അതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാമത്തെ പരീക്ഷയില്‍ പങ്കെടുക്കാം.
രണ്ടാമത്തെ ടെസ്റ്റില്‍ വിജയിക്കുന്നവരാണ് അന്തിമ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നത്. യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് അന്തിമ റാങ്കിംഗിനായി പരിഗണിക്കില്ല. ഡിസംബര്‍ മുതലുളള പിഎസ്‌സി പരീക്ഷകളിലാണ് ഈ പുതിയ രീതി നടപ്പാക്കി തുടങ്ങുക. കൂടുതല്‍ പേര്‍ എഴുതുന്ന പരീക്ഷകള്‍ക്കാണ് ഈ പരിഷ്‌ക്കരണം ബാധകമാക്കുക.

രണ്ട് ഘട്ടമായി പരീക്ഷ നടത്തുന്നതോടെ കൂടുതല്‍ മികവുളളര്‍ നിയമനത്തിന് യോഗ്യത നേടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു. രണ്ടാം ഘട്ട പരീക്ഷയില്‍ തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പ്രധാനമായും ഉണ്ടാവുക. രണ്ടാം ഘട്ട പരീക്ഷയില്‍ പാസ്സാകുന്നത് കുറച്ച് ആളുകള്‍ മാത്രമായിരിക്കും എന്നതില്‍ മൂല്യനിര്‍ണയം പെട്ടെന്ന് പൂര്‍ത്തിയായി ഫലം പുറത്ത് വരുമെന്നും പിഎസ്‌സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലുളള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലത്തും പിഎസ്‌സി പ്രവര്‍ത്തിച്ചത് വിജയകരമായി തന്നെ ആണെന്നും ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു. 11,000ത്തോളം നിയമന ശുപാര്‍ശകളാണ് ഇക്കാലത്ത് നല്‍കാന്‍ സാധിച്ചത്.
കൊവിഡ് കാരണം മാറ്റി വെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മാസം മുതലാണ് നടത്തിത്തുടങ്ങുക. പരീക്ഷകള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. കൊവിഡ് കാലത്തേക്കായി ഓണ്‍ലൈന്‍ വെരിഫിക്കേഷനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരുതവണ വെരിഫിക്കേഷന്‍ നടത്തിയവര്‍ വീണ്ടും നടത്തേണ്ടതില്ല. കൊവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനില്‍ തന്നെ രേഖകള്‍ അപ്ലോഡ് ചെയ്തും വീഡിയോ വഴിയും വെരിഫിക്കേഷന്‍ നടത്താം. ഇവര്‍ അന്തിമ നടപടികള്‍ക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഹാജരാക്കിയാല്‍ മതി. അല്ലാത്തവര്‍ നേരിട്ട് ഹാജരായി തന്നെ വെരിഫിക്കേഷന്‍ നടത്തണം.












Click it and Unblock the Notifications