പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും ജാമ്യം; ശിവരഞ്ജിത്തും നസീമും ജയിലിൽ നിന്ന് പുറത്തിറങ്ങി
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് കേസിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നൽകാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികൾ ജയിൽ മോചിതരായത്.
രണ്ടുവർഷത്തിനിടെ 3 മാവോയിസ്റ്റ് വേട്ടകൾ, 7 കൊലകള്;ആരോപണ ശരങ്ങളേറ്റ് പിണറായി സർക്കാർ
പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുൽ, സഫീർ, പ്രണവ് എന്നിവർ എപ്പോഴും ജയിലിൽ തുടരുകയാണ്. പോലീസ് കോൺസ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ശിവരഞ്ജിത്തും നമീസും ഉൾപ്പെടെയുള്ള പ്രതികൾ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ 5 പേരെയും പ്രതികളാക്കി ഓഗസ്റ്റ് എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കോളേജിലെ വധശ്രമക്കേസിൽ നേരത്തെ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
പിഎസ്സി ക്രമക്കേട് കേസിൽ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ആകെ 19 പ്രതികളാണ് ഉള്ളത്. ഇതിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതാണ് വധശ്രമക്കേസിൽ കുറ്റപത്രം വൈകാനുള്ള കാരണമായി അന്വേഷണ സംഘം പറയുന്നത്.
പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.