പിഎസ് സി പരീക്ഷ തട്ടിപ്പ്; പ്രതിയായ പോലീസുകാരൻ മുങ്ങി, രണ്ടാഴ്ചയായി ജോലിക്കെത്തിയില്ല!
തിരുവനന്തപുരം: പിഎസ് സി പരീക്ഷ തട്ടിപ്പു കേസിൽ പ്രതിയായ പോലീസുകാരൻ മുങ്ങി. രണ്ടാഴ്ചയായി ജോലിക്കെത്തിയില്ലെന്നാണ് റിപ്പോർട്ട്. പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസുകാരൻ വിഎം ഗോകുലാണ് എസ്എംഎസ് വഴി പ്രതികൾക്ക് ഉത്തരങ്ങൾ അയച്ച്കൊടുത്തത്.
കെഎസ്ഇബിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറി; 131 കോടിയുടെ ചെക്ക് മന്ത്രി എംഎം മണി മുഖ്യമന്ത്രിക്ക് കൈമാറി!
എന്നിട്ടും നടപടി എടുക്കാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. കേസിൽ പ്രതിയായിട്ടും ഇതുവരെ ഇയാളിൽ നിന്ന് വിശദീകരണംപോലും അധികൃതർ ചോദിച്ചിട്ടില്ല. വകുപ്പുതല നടപടിയിലേക്കും കടന്നിട്ടില്ല. ഇതിനിടയിലാണ്പേരൂർക്കട എസ്എപി ക്യാമ്പിലെ പോലീസുകാരൻ വിഎം ഗോകുൽ മുങ്ങിയത്.
പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ രണ്ടാം റാങ്കുകാരൻ പ്രണവ്, ഗോകുലിനെ കൂടാതെ ഉത്തരങ്ങൾ കൈമാറിയ വിഎസ്എസ്സി കരാർ ജീവനക്കാരൻ സഫീർ എന്നിവരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരും ഒളിവിലാണെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗോകുലിനും സഫീറിനും അന്വേഷണ സംഘം സമൻസ് നൽകിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നതെങ്ങനെയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. വിവിധ സെന്ററുകളിലാണ് പരീക്ഷ എഴുതിയതെങ്കിലും യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികൾ കൂടിയായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവർക്ക് ബി സിരീസിലെ ചോദ്യപേപ്പറുകളാണ് ലഭിച്ചത്. ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് പിഎസ്സി ജീവനക്കാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.