പിഎസ്സി പരീക്ഷ തട്ടിപ്പ്; വിഷയം ലോക്സഭയിലും, സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ!
ദില്ലി: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസ് ലോക്സഭയിലും. ലോക്സഭയിൽ വിഷയം ഉന്നയിച്ച് കെ മുരളീധരൻ എംപി. എസ്എഫ്ഐ നേതാക്കൾ പരീക്ഷയിൽ ക്രമക്കേട് കാണിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ കടന്നു കയറി. സംഭവത്തിൽ കേരള പോലീസിന്റെ അന്വേഷണം സുതാര്യമല്ല. സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.
പരീക്ഷ തട്ടിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ കേരള സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ സിബിഐ അന്വേഷമം ആവശ്യപ്പെട്ട് കെ മുരളീധരൻ രംഗത്ത് വന്നിരിക്കുന്നത്. പിഎസ്സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. യൂണിവേഴ്സിറ്റ് കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് കേസിലെ പ്രതികൾ.
തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽഫോൺ അടുത്തിടെ ക്രൈംബ്രാഞ്ച് ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ പിഎസ്സി ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് എത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സ്മാർട്ട് വാച്ചിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.