'നുണകളും പരിഹാസ്യമായ വാദങ്ങളുമായി ബാലൻ സഖാവ് കത്തിക്കയറി', പരിഹസിച്ച് ശോഭാ സുരേന്ദ്രൻ!
പാലക്കാട്: യുഡിഎഫ് കാലത്തേക്കാൾ കൂടുതൽ പി എസ് സി നിയമനം നടത്തിയെന്ന മന്ത്രി എകെ ബാലന്റെ വാദത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. യുഡിഫ് കാലത്തേക്കാൾ കൂടുതൽ ബന്ധുക്കളും സ്വന്തക്കാരും നിയമനം നേടി എന്നതാണ് വസ്തുതയെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. ഈ നാട്ടിലെ യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞാണ് നിങ്ങൾ അധികാരത്തിലേറിയത് എന്ന് മറക്കരുതെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' മന്ത്രി എ കെ ബാലൻ ഇന്നൊരു വാർത്താ സമ്മേളനം നടത്തി. തട്ടിപ്പുകൾക്കിടയിലെ ഇടവേളകൾ എങ്ങനെ പരിഹാസ്യമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു പത്രസമ്മേളനത്തിന്റെ രത്‌നച്ചുരുക്കം. സ്വർണ്ണക്കള്ളക്കടത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ഫാസിസമാണ് എന്നതാണ് പ്രധാന നിരീക്ഷണം. ഭയങ്കരം! എസ്എഫ്ഐ നേതാക്കന്മാർക്ക് പിൻവാതിൽ നിയമനം നടത്തുന്നത് സോഷ്യലിസവും, മാർക്ക് ദാനം നടത്തുന്നത് മാർക്സിസവും, സ്വർണക്കടത്തിനെ വിമർശിക്കുന്നത് ഫാസിസവും.
കൊള്ളാം. നല്ല വർഗ്ഗവിശകലനം. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ വിഷയത്തിൽ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് മന്ത്രി ബാലൻ പറഞ്ഞത്. യുഡിഫ് കാലത്തേക്കാൾ കൂടുതൽ നിയമനം നടത്തി എന്നാണ് ബാലൻ സഖാവ് പറയുന്നത്. യുഡിഫ് കാലത്തേക്കാൾ കൂടുതൽ ബന്ധുക്കളും സ്വന്തക്കാരും നിയമനം നേടി എന്നതാണ് വസ്തുത. പി എസ് സി അഡ്വൈസ് ലെറ്റർ അയയ്ക്കുന്നതിനെ നിയമനം എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാൽ അത് ഒരു മന്ത്രി തന്നെ ചെയ്താൽ അതിനെ അവജ്ഞയോടെ തള്ളിക്കളയാൻ മാത്രമുള്ള വിവേകം ഈ നാട്ടിലെ യുവാക്കൾക്കുണ്ട്.
അമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറി
യുഡിഎഫിനേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്താം എന്നല്ല ഈ നാട്ടിലെ യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞാണ് നിങ്ങൾ അധികാരത്തിലേറിയത് എന്ന് മറക്കരുത്. മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയുള്ള ആരോപണങ്ങളിൽ എൻ ഐ എയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കീഴിലുള്ള ചീഫ് സെക്രട്ടറി അന്വേഷിക്കും, കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു എന്ന് തുടങ്ങി ഒരുപിടി നുണകളും പരിഹാസ്യമായ വാദങ്ങളുമായി ബാലൻ സഖാവ് അങ്ങനെ കത്തിക്കയറി. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാർ യുഡിഫിന്റെ അഴിമതികളുമായി താരതമ്യം ചെയ്ത് തങ്ങളുടെ വിഴുപ്പിന്റെ ഭാരക്കുറവിനെ കുറിച്ച് മേനിനടിക്കുന്നതിനെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?