'കടകംപള്ളിക്കും മൊയ്ദീനും ഗുഡ് സര്‍വീസ് എന്‍ട്രി നൽകുന്ന പിണറായിയുടെ നിഷ്പക്ഷത മാലോകർ കാണുന്നുണ്ട്'
തിരുവനന്തപുരം: കേരള മോഡലിന് ആദ്യം തുടക്കം കുറിച്ചത് തിരുവിതാകൂര്‍ മാഹാരാജാവാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ പരമാര്‍ശം സാമൂഹിക രാഷ്ട്രീയ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂര്‍ മഹാരാജാവാണ്. വാക്‌സിന്‍ കേരളത്തില്‍ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സര്‍ക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സര്‍ക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു എന്നാണ് എകെ ആന്റണി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഈ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. വിഎസ് അച്യുതാനന്ദനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആന്റണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിടി തോമസ് എംഎല്‍എ.പിണറായിയുടെ കൂലി തൊഴിലാളികളായ സൈബര്‍ പട എ കെ ആന്റണിയെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു. ആന്റണി പറഞ്ഞതിന്റെ ശരി തെറ്റുകള്‍ പിണറായിയോട് എങ്കിലും ചോദിച്ചു മനസിലാക്കണമെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. പിടി തോമസിന്റെ വിമര്‍ശം ഇങ്ങനെ..
ആന്റണിക്കെതിരെ
അതുകൊണ്ട് അരിശം തീരാഞ്ഞു ആന്റണിക്കെതിരെ...പിണറായിയുടെ കൂലി തൊഴിലാളികളായ സൈബര്‍ പട എ കെ ആന്റണിയെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു.ആന്റണി പറഞ്ഞതിന്റെ ശരി തെറ്റുകള്‍ പിണറായിയോട് എങ്കിലും ചോദിച്ചു മനസിലാക്കുക.1800 ന്റെ തുടക്കം മുതല്‍ പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റവും അത് ഉണ്ടാക്കിയ നവോഥാന ചുവടുവയ്പുകളും ചരിത്ര ബോധം ഉള്ളവര്‍ക്കേ മനസിലാകൂ.
തമസ്‌ക്കരിച്ചു
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ അക്കാലം മുതല്‍ തുടങ്ങിവച്ച നേട്ടങ്ങളുടെ മുഖ്യ സ്ഥാനത്തു ഇപ്പോള്‍ ഇരിക്കുന്നത് പിണറായി ആണെന്ന് മാത്രം. 1940 കളില്‍ ' കേരളം മലയാളികളുടെ മാതൃഭൂമി 'എന്ന ഒരു ലഘുലേഖഇ എം എസ് എഴുതിയതിനെ തുടര്‍ന്നാണ് ഐക്യ കേരളമെന്ന ആശയത്തിന് തുടക്കം കുറിച്ചതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് പറഞ്ഞ് നടന്നിരുന്നു.1800 ന്റെ ഉത്തരാര്‍ദ്ധത്തില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും, പിന്നീട് കൊച്ചി രാജാവും അടക്കം നടത്തിയിട്ടുള്ള ഇടപെടലുകളെ മനഃപൂര്‍വം തമസ്‌ക്കരിച്ചു കൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് കാരുടെ ഇ എം എസ് പ്രചരണം.
ഐക്യ കേരളമെന്ന ആശയം
1920 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും, 1928 ല്‍ സമസ്ത കേരള സാഹിത്യ പരിഷത്തും അടക്കം നിരവധി രാഷ്ട്രീയ സാംസ്‌കാരിക സമുദായ സംഘടനകള്‍ ഉണ്ടായിരുന്നുയെന്ന ചരിത്ര സത്യം മറച്ചുവെച്ചായിരുന്നു ഐക്യ കേരളമെന്ന ആശയം ഇ എം എസ് ന്റേതാണെന്ന് ഈക്കുട്ടര്‍ പറഞ്ഞ് നടന്നിരുന്നത്. ഇത്തരം ഒരു മേനി പറച്ചിലാണ് ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ സംബന്ധിച്ച് പിണറായി പട ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത്.
വാല്‍ക്കഷ്ണം
ചില ചരിത്ര സത്യങ്ങള്‍ ചൂണ്ടിക്കാണിച്ച എ കെ ആന്റണിയെ അക്രമിക്കുന്നതിന് മുന്‍പ് ഈക്കുട്ടര്‍ അല്‍പ്പം ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍...!വാളയാറില്‍ പൊരിവെയിലില്‍ തളര്‍ന്ന് വീണവര്‍ക്ക് കൈത്താങ്ങ് നല്‍കിയ ജനപ്രതിനിധികള്‍ക്ക് ശകാരവര്‍ഷവും കൊറോണ പ്രോട്ടോകോള്‍ തെറ്റിച്ച കടകംപിള്ളിക്കും, മൊയ്ദീനും, ഡി ജി പി ക്കും ഗുഡ് സര്‍വീസ് എന്ററിയും നല്‍കുന്ന പിണറായിയുടെ 'നിഷ്പക്ഷത ' മാലോകര്‍ കാണുന്നുണ്ട്.
വിഎസിന്റെ പ്രതികരണം
അതേസമയം, ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദനും നേരത്തെ രംഗത്തെത്തിയിരുന്നു. പഴയ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ജില്ലകളില്‍ കോവിഡ് പ്രധിരോധ വിജയത്തിന്റെ ക്രെഡിറ്റ് നിങ്ങള്‍ പഴയ നാട്ടുവാഴികള്‍ക്കു കൊടുത്ത സ്ഥിതിക്ക് പഴയ കൊച്ചിയുടെയും ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെയും മൈസൂരിന്റെ ഭാഗമായി നിന്നിരുന്ന കാസരഗോടിന്റെ അവകാശം ഉന്നയിക്കില്ല എന്ന് കരുതുന്നു. ഇരുമുന്നണികളും അവര്‍ ഭരിക്കുമ്പോള്‍ നടത്തിയ ചെയ്തികളുടെ നേട്ടം എന്ന് ആണ് ആദ്യം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന അതും മുപ്പതും നാല്പതും കൊല്ലം ഭരിച്ചിരുന്ന സ്റ്റേറ്റില്‍ പോലും ദയനീയ അവസ്ഥ എന്നായപ്പോള്‍ പഴയ രാജ കുടുംബത്തെ കൂട്ട് പിടിച്ചിരിക്കകയാണെന്ന് വിഎസ് പറഞ്ഞു.