അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ട്; എംഎല്‍എയുടെ ഭാര്യയുടെ ആരോപണം അന്വേഷിക്കണം-പിടി
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു വധക്കേസിലെ പ്രധാന പ്രതിയെ പതിനാറ് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് പോലീസ് പിടികൂടുന്നത്. കേരളം ഏറെ ചര്‍ച്ച ചെയ്ത കേസിലെ പ്രധാന പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു പോലീസ്. കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന പ്രധാനപ്രതി മുഹമ്മദിനെ പിടികൂടാന്‍ കഴിഞ്ഞത് സര്‍ക്കാറിനും പോലീസിനും ഏറെ ആശ്വാസകരമാണ്.
അതേ സമയം അഭിമന്യു വധക്കേസില്‍ സിപിഎമ്മിനെതിരേയുള്ള ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും തുടരുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.
സിപിഎമ്മിന് പങ്കുണ്ട്
അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ട്. ഒരു ഇടതുപക്ഷ എംഎല്‍എയുടെ ഭാര്യ തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ടുകുട്ടികള്‍ എസ്എഫ്‌ഐയുടെ കൊടി പിടിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതിനെക്കുറിച്ച് ഇവര്‍ എന്താണ് പ്രതികരിക്കാത്തതെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പിടി തോമസ് ചോദിച്ചു.
ഫോണ്‍ പരിശോധിച്ചാല്‍
അഭിമന്യു വീട്ടില്‍ പോയപ്പോള്‍ അവനെ നിരന്തരം വിളിച്ചതും മഹാരാജാസ് കോളേജിലേക്ക് എത്തിച്ചത് ആരെന്നും കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാലോ. ആ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ മാത്രം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെന്നും പിടി തോമസ് വ്യക്തമാക്കി.
ഹോസ്റ്റലില്‍
മഹാരാജാസ് കോളേജിലെ ഹോസ്റ്റലില്‍ മുഴുവന്‍ സാമൂഹികവിരുദ്ധരാണ്. കോളേജിന്റെ യൂണിയന്‍ ഓഫീസ് മുഴുവന്‍ ആയുധങ്ങളാണ്. മഹാരാജാസില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അതിനെ ഏക പാര്‍ട്ടി ക്യാമ്പസാക്കി എസ് എഫ് ഐ മാറ്റിയെന്നും എംഎല്‍എ പറഞ്ഞു.
അപലപിച്ചിട്ടുണ്ട്
എസിഡിപിഐയോടും പോപ്പുലര്‍ഫ്രണ്ടിനോടും കോണ്‍ഗ്രസ്സിന് മൃദുസമീപനമാണല്ലോ എന്ന ആരോപണത്തേ പിടി തോമസ് തള്ളി. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. പല നേതാക്കളും പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ അഭിമന്യുവിന് അന്തിമോപചാരമര്‍പ്പിച്ചിരുന്നു.
വെമ്പായം
എസ്ഡിപിഐയുമായി ഇന്നേവരെ ഒരുരാഷ്ട്രീയ സംഖ്യവും ഉണ്ടാക്കാത്ത കേരളത്തിലെ ഏകരാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. എന്നാല്‍ അഭിമന്യും കൊല്ലപ്പെട്ടതിന് പിറ്റേദിവസം തന്നെ തിരുവനന്തപുരത്ത് വെമ്പായം പഞ്ചായത്തില്‍ ഒരു എസ്ഡിപിഐ മെമ്പറുടെ സഹായത്തോടെ ഭരണം പിടിക്കുകയാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
എംഎല്‍എയുടെ ഭാര്യ
അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് ഒരു എംഎല്‍എയുടെ ഭാര്യതന്നേയല്ലേ. ഈ പ്രതികള്‍ എറണാകുളത്ത് വന്നത് ആരുടെ സംരക്ഷണയിലാണ് എന്നാണ് അവര്‍ ചോദിക്കുന്നത്. അതിന് വലിയ അര്‍ഥങ്ങളാണ് ഉള്ളതെന്നും പിടി തോമസ് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസിറ്റിലൂടെ
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ആഗ്ലോ ഇന്ത്യന്‍ എംഎല്‍എയായ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വലിയ നേരത്തെ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയരുന്നു. എഡിഡിപിഐ, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗ്ഗീയ സംഘടനകളെ സിപിഎം ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നുവെന്ന ആരോപണമായിരുന്നു ഫെയ്സ്ബുക്ക് പോസിറ്റിലൂടെ ജോണ്‍ ഫെര്‍ണാണ്ടിസിന്റെ ഭാര്യയായ ജെസി ഉന്നയിച്ചത്.
സംരക്ഷണം
അഭിമന്യു വധവും ജെസി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നുഴഞ്ഞ് കയറിയ ചില എസ്ഡിപിഐ പ്രവര്‍ത്തകരാണ് അഭിമന്യുവിന്റെ കൊലപാതകികള്‍ക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടിയിലെ ചില കൗണ്‍സിലര്‍മാര്‍ക്കും ലോക്കല്‍ സെക്രട്ടറിമാര്‍ക്കും എസ്ഡിപിഐയുമായും ആര്‍എസ്എസ്മായും ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞകാര്യവും ജെസി ഫെയ്‌സ്ബുക്ക്‌പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.
പേടിയാണോ
കൊച്ചിയിലെ അമരാവതി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ സ്ഥലം ഹിന്ദു വര്‍ഗീയവാദികള്‍ കൈയേറി ഗേറ്റും, ബോര്‍ഡും വച്ചു. ഇവിടുത്തെ സിപിഎം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു. വേണ്ടപ്പെട്ടവരോടെല്ലാം ഞങ്ങള്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ മൗനാനുവാദം കൊടുത്തിരിക്കുന്നു. ആരും അനങ്ങുന്നില്ല. എന്തേ ഈ ഹിന്ദു വര്‍ഗീയവാദികളെ പേടിയാണോ സിപിഎം നേതൃത്വത്തിന് എന്ന് ഉദ്യോഗസ്ഥന്റെ ചോദ്യവും അതേപടി തന്നെ ജെസി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
വിശദീകരണം
വിവാദമയാതോടെ പെട്ടെന്ന് തന്നെ ജെസി ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി സിപിഎം എംഎല്‍എയും ജെസിയുടെ ഭര്‍ത്താവുമായ ജോണ്‍ ഫെര്‍ണാണ്ടസ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അര്‍ഹിക്കുന്ന അവജ്ഞതയോടെ ആ പോസ്റ്റിനെ തള്ളിക്കളയണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.