നടി ആക്രമിക്കപ്പെട്ട രാത്രി ലാലിന്റെ വീട്ടില്‍ നടന്നത്..! പിടി തോമസ് പറയുന്നു..! കേസെടുക്കാത്തത് ?
കൊച്ചി: നടിയെ ആക്രമിച്ച കേസിന് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടുപിടിക്കാന്‍ പോലീസ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലേക്ക് എത്തിയെന്നാണ് സൂചന. കേസില്‍ ആരോപണ വിധേയരായ സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മനേജര്‍ അപ്പുണ്ണി, സഹോദരന് അനൂപ്, നടി മഞ്ജു വാര്യര്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.
എന്നാല്‍ ഈ ചോദ്യം ചെയ്യലില്‍ പോലീസ് വിട്ടുപോയ ഒരാളാണ് ജനപ്രതിനിധി കൂടിയായ പിടി തോമസ്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ആദ്യ ഘട്ടത്തിൽ നടിയോട് സംസാരിച്ച ആളാണ് പിടി തോമസ്. നടി ആക്രമിക്കപ്പെട്ട ദിവസം സംവിധായകന് ലാലിന്റെ വീട്ടിലെത്തിയ പ്രമുഖരില്‍ ഒരാൾ കൂടിയായിരുന്നു പിടി തോമസ് എംഎല്‍എ. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യപ്പെടേണ്ടയാളും. പിടി തോമസ് എംഎൽഎ പറയുന്നത് ഇതാണ്.
ചോദ്യം ചെയ്യാത്തത് ദുരൂഹം
നടി ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നത് മറ്റാരുമല്ല, പിടി തോമസ് തന്നെയാണ്. കേസുമായി ബന്ധപ്പെട്ട് തന്നെ പോലീസ് ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് പിടി തോമസ് എംഎല്‍എ പറയുന്നു.
ലാലിന്റെ വീട്ടിൽ
സംഭവ ദിവസം ആക്രമണത്തിന് ഇരയായ നടി ഓടിക്കയറിയത് സംവിധായകന് ലാലിന്റെ വീട്ടിലായിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം ജനപ്രതിനിധി എന്ന നിലയില്‍ പിടി തോമസും വിവരമറിഞ്ഞ് അന്ന് രാത്രി ലാലിന്റെ വീട്ടിലെത്തിയിരുന്നു.
തന്നോട് വിവരം അന്വേഷിച്ചില്ല
അക്കാരണം കൊണ്ടുതന്നെ പിടി തോമസില്‍ നിന്നും വിവരങ്ങള്‍ തേടേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം ആണ്. ആദ്യഘട്ടത്തില്‍ തന്നെ നടിയോട് സംസാരിച്ച ഒരാളാണ് താന്‍. ഉത്തരവാദപ്പെട്ടൊരു ജനപ്രതിനിധി ആയ തന്നോട് അന്നവിടെ എന്ത് സംഭവിച്ചുവെന്ന് പോലീസ് ഇതുവരെ ചോദിച്ചിട്ടില്ലെന്ന് എംഎല്‍എ പറയുന്നു.
കേസ് മായ്ക്കാനോ
കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ താല്പര്യം ഉള്ളത് കൊണ്ടാണ് താനടക്കം അവിടെ ഉണ്ടായിരുന്നവരോട് കാര്യങ്ങള്‍ അന്വേഷിക്കാതിരുന്നത് എന്നും പിടി തോമസ് പറയുന്നു. അന്ന് രാത്രി ലാലിന്റെ വീട്ടില്‍ നടന്ന കാര്യങ്ങളും പിടി വിശദീകരിക്കുന്നു.
സ്ഥലത്ത് പോലീസുണ്ടായിരുന്നു
താന്‍ എത്തിയ ശേഷമാണ് ലാലിന്റെ വീട്ടില്‍ പോലീസ് എത്തിയതെന്ന് താന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ലെന്ന് പിടി തോമസ് വ്യക്തമാക്കുന്നു. താന്‍ ചെല്ലുമ്പോള്‍ തൃക്കാക്കര എസിയും മൂന്ന് പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നു. ഒപ്പം ലാലിന്റെ കുടുംബവും സ്ഥലത്തുണ്ടായിരുന്നു.
പോലീസിനെ വിവരം അറിയിച്ചു
ശേഷം താന്‍ എറണാകുളം റേഞ്ച് ഐജി വിജയനേയും സിറ്റി പോലീസ് കമ്മീഷണറേയും വിളിച്ച് വിവരം പറഞ്ഞു. താന്‍ പറഞ്ഞാണ് ഇവര്‍ രണ്ടുപേരും വിവരം അറിയുന്നത്. ആലുവ എസ്പി എവി ജോര്‍ജും, ഡിസിപിയും പിന്നീടാണ് വന്നത്.
സുനിയെ വിളിച്ചത്
താന്‍ ചെന്നത് കൊണ്ടാണ് കേസെടുത്തത് എന്ന് അവകാശപ്പെടാനില്ലെന്നും ഒരു ജനപ്രതിനിധി എന്ന തരത്തിലുള്ള ഇടപെടലേ നടത്തിയിട്ടുള്ളൂ എന്നും എംഎല്‍എ വ്യക്തമാക്കി. താനാണ് അന്ന് രാത്രി പള്‍സര്‍ സുനിയെ വിളിച്ചതെന്ന ആരോപണവും പിടി തള്ളിക്കളഞ്ഞു.
വിളിച്ചത് ആന്റോ
നടിയുടെ ഡ്രൈവറായ മാര്ട്ടിന് നല്കിയ നമ്പറിലേക്ക് ആന്റോ ജോസഫാണ് വിളിച്ചത്. അത് പള്‍സര്‍ സുനിയുടെ നമ്പര്‍ ആയിരുന്നുെവന്ന് ഫോണില്‍ സംസാരിച്ചപ്പോളാണ് മനസ്സിലായത്. സ്ഥലത്തുണ്ടായിരുന്നു പോലീസും ഫോണില്‍ സംസാരിച്ചു.
സുനി സംസാരിച്ചില്ല
എന്നാല്‍ പള്‍സര്‍ സുനി സംസാരിക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്യുകയാണ് ഉണ്ടായത്. സുനി ഉള്ള ലൊക്കേഷന്‍ ഫോണ്‍വിളി വന്നത് വെച്ച് കണ്ടെത്താന്‍ സാധിക്കില്ലേ എന്ന് താനാണ് പോലീസിനോട് ചോദിച്ചത് എന്നും പിടി തോമസ് അവകാശപ്പെടുന്നു.
വ്യാജവാർത്തകൾക്കെതിരെ
പോലീസ് ഉടന്‍ തന്നെ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വെറും പത്ത് മിനുറ്റിനുള്ളില്‍ ഗാന്ധി നഗര്‍ ടവറിന് കീഴിലാണ് സുനി ഉള്ളതെന്ന് കണ്ടെത്തുകയും ചെയ്തെന്ന് പിടി തോമസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.