'വേണെ വന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കോ' എന്ന ധാർഷ്ട്യം, ഏമാൻ തൊടില്ല, മുഖ്യമന്ത്രിക്കെതിരെ പിടി തോമസ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് പിടി തോമസ് രംഗത്ത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അവാർഡുകൾ മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ മേശപ്പുറത്ത് വെച്ച് നൽകുകയായിരുന്നു. സിനിമാ രംഗത്ത് നിന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ അടക്കമുളളവർ സർക്കാർ നടപടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ചലച്ചിത്ര പുരസ്ക്കാര വിതരണത്തിൽ പഴയ കാലത്തെ തൊട്ടുകൂടായ്മയാണ് പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് പിടി തോമസ് കുറ്റപ്പടുത്തി.
പിടി തോമസിന്റെ കുറിപ്പ്: '' കോവിഡിന്റെ പേരിൽ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയൻ ഉറപ്പിച്ചു. പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്. ഇവിടെ കയ്യുറയും മുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണെ വന്ന് എടുത്ത് കൊണ്ട് പൊയ്ക്കൊ ' എന്ന ധാർഷ്ട്യമാണ് കാണിച്ചത്.
കലാകാരൻമാർ വെറും അടിമകൾ ; ഏമാൻ തൊടില്ല ; തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയിൽ അപമാനിച്ചു; അവാർഡിനായി കൈ ഉയർത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്ക്കോളാൻ ആജ്ഞ. കാലാകാരന്മാർ ഔദാര്യത്തിനു വന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാൻ ഗർവ് കാണിച്ചത്.
വേദിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാൻ പാർട്ടിക്കുറ് കാണിച്ചു, സുവനീർ നേരിട്ട് കൊടുത്തായി പ്രകാശനം. കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം. അവാർഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. വിളിച്ചുവരുത്തി അപമാനിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കാൻ നട്ടെല്ലുള്ള കലാകാരൻമാർ തയ്യാറാകണം''.