പൾസർ സുനി അല്ല സുനിൽകുമാർ, ചെറുപ്പത്തിലേ മോഷണം തുടങ്ങി...
സുനില്‍കുമാറിന്റെ ക്രിമിനല്‍ ജീവിതത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് അച്ഛന്‍ സുരേന്ദ്രന്‍.
കൊച്ചി: നഗരത്തില്‍ നടി ആക്രമിയ്ക്കപ്പെട്ട ശേഷം ഏറ്റവു കൂടുതല്‍ കേള്‍ക്കുന്ന പേരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേത്. ഇയാളാണ് കേസിലെ പ്രധാനപ്രതി. നാട്മുഴുവന്‍ വലവിരിച്ച പോലീസിനെ നോക്കുകുത്തിയാക്കി സുനി കോടതിയില്‍ കീഴടങ്ങാനെത്തി. പക്ഷേ പോലീസ് കീഴ്‌പ്പെടുത്തി.
സുനില്‍കുമാറിന്റെ ക്രിമിനല്‍ ജീവിതത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് അച്ഛന്‍ സുരേന്ദ്രന്‍.
എറണാകുളം പെരുമ്പാവൂരിലാണ് സുനിയുടെ വീട്. ഇയാളുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഇവിടെ താമസം. പ്രായമായ അമ്മ കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്.
സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്. 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
കൂട്ടുകെട്ടുകളാണ് മകനെ വഴി തെറ്റിച്ചതെന്ന് ഈ അച്ഛന്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ മോഷണം തുടങ്ങി. പള്‍സര്‍ ബൈക്കുകളായിരുന്നു മോഷ്ടിച്ചത്. അതിനാലാണ് പള്‍സര്‍ സുനി എന്ന പേര് വന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിയ്ക്കുന്നത് പതിവായിരുന്നെന്നും സുരേന്ദ്രന്‍ പറയുന്നു.
സഹോദരിയുടെ കല്യാണത്തിന് പോലും സുനി വീട്ടില്‍ വന്നിട്ടുണ്ടായിരുന്നില്ല. ഒരു സാമ്പത്തിക സഹായവും ചെയ്യാറില്ലായിരുന്നു. അമ്മ കൂലിപ്പണി എടുത്ത് ഉണ്ടാക്കിയ പണം കൊണ്ടാണ് സഹോദരിയെ കെട്ടിച്ചുവിട്ടത്.
മകന് ചെയ്ത തെറ്റ് കാരണം തല ഉയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയെന്ന് സുരേന്ദ്രന്‍ പറയുന്നു. അവനെ ഇനി വീട്ടില്‍ കയറ്റില്ല. ബന്ധുക്കളും നാട്ടുകാരും എല്ലാം തങ്ങളെ കുറ്റവാളികളെ പോലെയാണ് കാണുന്നത്. ഇത് സഹിയ്ക്കാനാവില്ലെന്നും ഈ അച്ഛന്‍.
എറണാകുളം സ്വദേശിയായ യുവതിയുമായി സുനിയ്ക്ക് പ്രണയം ഉണ്ടെന്ന് പോലീസ് പറയുന്നു. ഇവരുടെ കൈവശം സുനിയുടെ മൊബൈൽ ഫോൺ ഉണ്ടോ എന്ന് അന്വേഷിയ്ക്കുകയാണ് പോലീസ്. ഇവരിൽ നിന്ന് മൊഴി എടുത്തിരുന്നു.
മലയാള സിനിമയിലെ പ്രമുഖരുമായി അടുത്ത ബന്ധമാണ് സുനി പുലർത്തിയിരുന്നത്. പലരുടെയും ഡ്രൈവർ ആയി പ്രവർത്തിച്ചിരുന്നു. ഇവരുടെ വീക്ക്നസ് അറിഞ്ഞ് പ്രവർത്തിയ്ക്കുന്നതിൽ ഇയാൾ വിദഗ്ദ്ധനായിരുന്നു.
നടിയെ തട്ടിക്കൊണ്ട് പോയത് ക്വട്ടേഷൻ അല്ലെന്നാണ് സുനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പണത്തിന് ആവശ്യം വന്നപ്പോൾ ചെയ്തതാണ്. ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുക മാത്രമാണ് ലക്ഷ്യമെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സുനി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുകയാണ് പോലീസ് ഇപ്പോൾ. ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലും കോയന്പത്തൂരിലും പോലീസ് എത്തിയിരുന്നു.