പോലീസിന് നൽകിയ കുറ്റസമ്മത മൊഴി പരിഗണിക്കരുതെന്ന് പൾസർ സുനി കോടതിയിൽ! അട്ടിമറി?
കൊച്ചി: ദിലീപ് പ്രതിസ്ഥാനത്തുള്ള നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതിന്റെ സൂചനയായിരുന്നു പ്രതികളിലൊരാളായ മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. കേസ് കെട്ടിച്ചമച്ചത് ആണെന്നും ദിലീപിനെ കുടുക്കിയതാണ് എന്നുമാണ് മാര്‍ട്ടിന്‍ പലതവണയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.
ദിലീപിന് അനുകൂലമായി ഒന്നാം പ്രതി പള്‍സര്‍ സുനി ഇതുവരെ സംസാരിച്ചിട്ടില്ല. എന്നാല്‍ ഏറ്റവും പുതിയതായി നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് പള്‍സര്‍ സുനിയും കളംമാറ്റി ചവിട്ടുകയാണ് എന്നതാണ്.
അട്ടിമറിക്കാനുള്ള ശ്രമമോ
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്ക പ്രോസിക്യൂഷന്‍ തന്നെ പലതവണ പങ്കുവെച്ചിട്ടുള്ളതാണ്. സാക്ഷികളടക്കമുള്ളവരെ സ്വാധീനിക്കാനും ശ്രമം നടക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ആ ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണ് കേസിലെ പ്രതികളുടെ ചെയ്തികള്‍. നേരത്തെ ദിലീപിനെ കടന്നാക്രമിച്ചിരുന്ന വ്യക്തിയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി.
ആളൂരിന്റെ പിന്മാറ്റം
എന്നാല്‍ പള്‍സര്‍ സുനിയും ദിലീപിന്റെ ഭാഗത്തേക്ക് മറിയുകയാണോ എന്ന സംശയമാണ് ഉയരുന്നത്. അടുത്തിടെ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വക്കേറ്റ് ബിഎ ആളൂര്‍ ഒഴിഞ്ഞിരുന്നു. പിന്നാലെ ദിലീപ് പണം മുടക്കി ആളൂര്‍ സിനിമയെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയുമെത്തി. ആളൂരിന്റെ വരവ് പോലും ഒരു നാടകമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുറ്റസമ്മത മൊഴി പരിഗണിക്കരുത്
അതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി വിചാരണ ഘട്ടത്തില്‍ പരിഗണിക്കരുത് എന്ന് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുനി വിചാരണക്കോടതിയില്‍ അപേക്ഷയും നല്‍കിയിരിക്കുന്നു. ഇതോടെ വിചാരണ ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടും എന്ന സംശയം ബലപ്പെടുകയാണ്.
കേസിന്റെ ഗതി എങ്ങോട്ട്
ദിലീപിന്റെ ആളുകളുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് അഡ്വക്കേറ്റ് ആളൂര്‍ വക്കാലത്ത്ഒഴിഞ്ഞത്. എന്നാല്‍ സുനിയെ സ്വാധീനിക്കാനുള്ള വരവായിരുന്നോ ആളൂരിന്റെത് എന്ന സംശയം ഒരു ഭാഗത്ത് ബാക്കി നില്‍ക്കുകയാണ്. പ്രതികളുടെ കൂട്ടത്തിലെ മാര്‍ട്ടിന്‍, വിജിന്‍ എന്നിവര്‍ നേരത്തെ തന്നെ ദിലീപിനൊപ്പമാണ് എന്ന് വ്യക്തമായ സൂചന പുറത്ത് വിട്ടിട്ടുള്ളവരാണ്. കേസിന്റെ ഗതി എങ്ങോട്ടാണ് എന്നതിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് പുതിയ നീക്കങ്ങൾ.
കോടതി നിലപാട് തേടി
പൾസർ സുനിയുടെ ആവശ്യം സംബന്ധിച്ച് കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരിക്കുകയാണ്. ദിലീപിനെ ഈ കേസില്‍ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നാണ് മാര്‍ട്ടിനും വിജിനും പറയുന്നത്. ദിലീപിനെ താറടിക്കുന്നതിന് വേണ്ടിയാണ് കേസില്‍ പ്രതിയാക്കിയതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തി. മലയാള സിനിമാ രംഗത്തെ നാല് പേരാണ് ഭീഷണിക്ക് പിന്നിലെന്നും മാർട്ടിൻ പറഞ്ഞിരുന്നു.
വിശദീകരണം തേടി
അതിനിടെ കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ ഹര്‍ജി ഈ മാസം 23ന് കോടതി വീണ്ടും പരിഗണിക്കും. വനിതാ ജഡ്ജിയെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് നടി ഹൈക്കോടതിയിലെത്തിയത്.
വിചാരണ വൈകിപ്പിക്കരുത്
അതേസമയം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേട്ടു. കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഏതൊക്കെ രേഖകള്‍ വേണമെന്നത് അക്കമിട്ട് എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഒന്നിന് പിറകെ ഒന്നായി ഹര്‍ജികളുമായി വരുന്ന ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം കോടതി നേരത്തെ ഉന്നയിച്ചിരുന്നു.