മലയാളികളെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാം, പഞ്ചാബ് മൂന്ന് തവണ കത്തയച്ചു, മറുപടി നല്‍കാതെ കേരളം
തൃശൂര്‍: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മടക്കം അനിശ്ചിതത്തില്‍. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളുകളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന പഞ്ചാബ് സര്‍ക്കാര്‍ കേരളത്തെ മൂന്ന് തവണ അറിയിച്ചിട്ടും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
1078 പേരാണ് പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുണ്ട്. ഇവര്‍ പഞ്ചാബ് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രമിക് ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയ അന്നുമുതല്‍ മലയാളികളെ ആരോഗ്യപരിശോധന നടത്തി തിരിച്ചെത്തിക്കാമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അനുമതി നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ വെങ്കിടരത്‌നം കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് കത്തയച്ചിരുന്നു.
കേരളത്തില്‍ നിന്നും ബംഗളൂര്‍ കൊച്ചിയിലേക്ക് ട്രെയിന്‍ എത്തിക്കാമെന്നാണ് പഞ്ചാബ് അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും വേണ്ടിയാണിത്. മേയ് അഞ്ചിനും ഏഴിനുമായി മൂന്ന് കത്തുകളാണ് പഞ്ചാബ് സര്‍ക്കാര്‍ അയച്ചത്. എന്നാല്‍ ഇതുവരെയായിട്ടും കേരളം ഒന്നിനും മറുപടി നല്‍കിയിട്ടില്ല.
ഇതുകൂടാതെ കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന 188 പഞ്ചാബ് സ്വദേശികളുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തില്ല. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സ്വന്തം ചെലവിലാണ് പഞ്ചാബ് തിരിച്ചെത്തിക്കുന്നത്. അതേസമയം, കേരളത്തെ ഞെട്ടിച്ച് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗമുക്തി ഇന്നുണ്ടായിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുളളവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസര്‍കോഡ് ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ പത്ത് പേരാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. മലപ്പുറത്ത് 5 പോസിറ്റീവ് കേസുകളുണ്ട്. പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് വീതം പേര്‍ക്കും കണ്ണൂരില്‍ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.