ഐഒസി പ്ലാന്റിൽ പുതുവൈപ്പുകാരുടെ ആശങ്കകൾ വെറുതേയല്ല, പ്രശ്നങ്ങളുണ്ട്- വിദഗ്ധസമിതിയുടെ റിപ്പോർട്ട്
കൊച്ചി/തിരുവനന്തപുരം: കൊച്ചി പുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്ലാന്റ് സംബന്ധിച്ച് വിദഗ്ധസമിതി ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്കി. പ്ലാന്റിനെ കുറിച്ച് ജനങ്ങളുടെ ആശങ്ക തള്ളിക്കളയാവുന്നതല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ചതാണ് വിദഗ്ധസമിതിയെ. ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്നാണ് ഇപ്പോള്‍ സമിതി കണ്ടെത്തിയിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ ഡോ എൻ പൂർണചന്ദ്രറാവു, മുൻ ചീഫ് ടൗൺ പ്ലാനർ ഈപ്പൻ വർഗീസ്, എൻസിഇഎസ്എസ് മുൻ ശാസ്ത്രജ്ഞൻ കെവി തോമസ് എന്നിവരാണ് സമിതിഅംഗങ്ങൾ.
അനുമതി നേടിയ സമയത്ത് ഐഒസിയ്ക്ക് മുന്നില്‍ വച്ചിരുന്ന ചട്ടങ്ങള്‍ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. ഐഒസി പ്ലാന്റിന്റെ ദുരന്ത നിവാരണ പദ്ധതി പുന:പരിശോധിക്കണം എന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം ഉണ്ട്.
ഐഒസി പദ്ധതിയെ പൂര്‍ണമായും എതിര്‍ക്കുന്നതല്ല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പദ്ധതി പ്രദേശത്തെ മണല്‍ഭിത്തികള്‍ സംരക്ഷിക്കണം എന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ മേല്‍നോട്ടത്തിന് മറ്റൊരു വിദഗ്ധസമിതിയെ ചുനതലപ്പെടുത്തണം എഎന്നും ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പ്രദേശവാസികളുടെ ആശങ്കകളെ കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്. സമര സമിതി പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും ഐഒസി പ്രതിനിധികളുടേയും എല്ലാം അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം ആണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.