'ഷൗക്കത്ത് കഥയെഴുതുകയല്ലേ, വിട്ടേക്കെന്ന് അൻവർ'; അൻവറിന് മറുപടിയുമായി ഷൗക്കത്തും
മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണയ്ക്കണമോയെന്ന കാര്യം അപ്പോൾ തീരുമാനിക്കുമെന്ന് പിവി അൻവർ. എനിക്ക് അദ്ദേഹത്തെ സിനിമ-സാംസ്കാരിക നായകനായിട്ടൊക്കെയേ അറിയുകയുള്ളൂ. അദ്ദേഹം കഥയെഴുതുകയാണെന്ന് സുഹൃത്തുക്കളൊക്കെ പറയുന്നത്. അങ്ങനെയൊരാളെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലല്ലോയെന്നും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാനുള്ള നീക്കമാണോയെന്ന ചോദ്യത്തിന് ആരാണ് ആര്യാടൻ ഷൗക്കത്ത് ആരാണെന്ന് ചോദ്യമാണ് അൻവർ തിരിച്ചുചോദിച്ചത്. 'ആരാണ് ആര്യാടന്‍ ഷൗക്കത്ത്? ആര്യാടന്‍ മുഹമ്മദിന്റെ മകനാ, പുള്ളിയിപ്പോ സിനിമയൊക്കെ എടുത്ത് നടക്കുകയാണെന്ന് കേട്ടെല്ലോ? പുള്ളിയെ സാംസ്‌കാരിക- സിനിമ നായകനായിട്ടേ എനിക്ക് പരിചയമുള്ളൂ.

നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുന്നത് അപ്പോള്‍ ആലോചിക്കാം. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് കാലമായി. സാധാരണ മനുഷ്യരെ കല്യാണത്തിനൊക്കെ കാണാം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുമ്പോൾ ഞാൻ ചോദിക്കാറുണ്ട്, ബാപ്പുട്ടി എവിടെ കാണുന്നില്ലല്ലോ എന്ന് പുള്ളി കഥയെഴുതുകയാണ് എന്ന് പറയും. കഥയെഴുതുകയാണെങ്കില്‍ പെട്ടെന്ന് പുറത്ത് വരില്ലോ?', അൻവർ പറഞ്ഞു.
അതേസമയം താൻ ആരാണെന്ന് നിലമ്പൂരിലെ ജനങ്ങൾക്ക് അറിയാമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. 'അൻവറിന്റെ ആരോപണങ്ങൾക്ക് കൂടുതൽ മറുപടിയില്ല. ഞാനാരാണെന്ന് ജനങ്ങൾക്ക് അറിയാം. ഞാൻ തന്നെ എന്നെ കുറിച്ച് പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് വരികയാണെങ്കിൽ ഞങ്ങൾ സന്നദ്ധരാണ്. വലിയൊരു ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും, അത് ആരായാലും', അദ്ദേഹം പറഞ്ഞു. വിഎസ് ജോയിയെ അൻവർ നിർദേശിച്ചല്ലോയെന്ന ചോദ്യത്തിന് അതൊക്കെ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ഇന്ന് രാവിലെയാണ് പിവി അൻവർ എം എൽ എ സ്ഥാനം രാജിവെച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്നാൽ താൻ മത്സരിക്കാനില്ലെന്നും യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും അൻവർ പറഞ്ഞു. മലയോര മേഖലയില്‍ വന്യജീവി പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മലപ്പുറം ഡി സി സി പ്രസിഡന്റ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും അൻവർ നിർദേശിച്ചു.
പിണറായിസത്തിനെതിരായ അവസാനത്തെ ആണിയായിരിക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു. സ്പീക്കർ രാജി സ്വീകരിച്ചുകഴിഞ്ഞാൽ ബംഗാളിൽ പോയി മമത ബാനർജിയിൽ നിന്നും നേരിട്ട് അംഗത്വം സ്വീകരിക്കുമെന്നും അൻവർ വ്യക്തമാക്കി.












Click it and Unblock the Notifications