'പിവി അൻവർ ഒരു പേരും പറഞ്ഞിട്ടില്ല, പറഞ്ഞത് കോൺഗ്രസ് തീരുമാനിക്കുന്ന നേതാവിനെ പിന്തുണക്കുമെന്ന്'; വിഡി സതീശൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ പേരും പി വി അൻവർ മുന്നോട്ട് വെച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞുവെന്നതൊക്കെ മാധ്യമ സൃഷ്ടി മാത്രമാണ്. സമയമാകുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും, അൻവറുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
'പി വി അൻവർ ഒരു പേരും പറഞ്ഞിട്ടില്ല, ആദ്യം ഒരു പേര് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം അറിയിച്ചത് കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്ന ഏത് സ്ഥാനാർത്ഥിക്കും പിന്തുണ കൊടുക്കുമെന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നല്ലേ ഉള്ളൂ, മാധ്യമങ്ങളാണ് സ്ഥാനാർത്ഥിയാണ് തീരുമാനിക്കുന്നത്. ദയവ് ചെയ്ത് അതിന് കോൺഗ്രസിനെ അനുവദിക്കണം.

പ്രാഥമിക ചർച്ചകൾ മാത്രമാണ് കോൺഗ്രസിൽ നടന്നത്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കോൺഗ്രസിന് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഒരു നടപടി ക്രമം ഉണ്ട്. ആദ്യം ഇലക്ഷൻ കമ്മിറ്റി കൂടും. അതിനുശേഷം തീരുമാനമെടുത്ത് ദേശീയ നേതൃത്വത്തെ അറിയിക്കും, അവിടെ നിന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. അതിന്റെ നടപടി ക്രമങ്ങളിലേക്ക് കടക്കുന്നേ ഉള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും.
പി വി അൻവർ യുഡിഎഫിന് നിരുപാദിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഞങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. അദ്ദേഹവുമായി ആശയവിനിമയം നടക്കുകയാണ്', വി ഡി സതീശൻ പറഞ്ഞു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയി , ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളിൽ തട്ടി നിൽക്കുകയാണ് യു ഡി എഫ്. ജോയിക്ക് വേണ്ടി തുടക്കം മുതൽ അൻവർ ആവശ്യം ഉയർത്തുന്നുണ്ട്. വി എസ് ജോയിയെ അല്ലാതെ ആര് മത്സരിപ്പിച്ചാലും തോൽപ്പിക്കും എന്നാണ് അൻവറിന്റെ നിലപാട്.
മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് വി എസ് ജോയി. കോൺഗ്രസിലെ ഒരു വലിയ വിഭാഗം നേതാക്കൾക്കും അദ്ദേഹം മത്സരിക്കുന്നതിനോട് താത്പര്യമുണ്ട്. സമസ്ത എ പി വിഭാഗവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് ജോയ്. ഇത് തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂലമാക്കി മാറ്റാമെന്നാണ് ജോയിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ജോയിയെ ആണ് താത്പര്യം.
നിലമ്പൂർ മണ്ഡലം 'കുടുംബസ്വത്താക്കി' മാറ്റേണ്ടെന്നും ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജോയിയെ പിന്തുണയ്ക്കുന്ന ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഷൗക്കത്തിനെ ഒഴിവാക്കുന്നത് മണ്ഡലത്തിൽ വലിയ തിരിച്ചടിയായേക്കുമെന്ന ഭയം കോൺഗ്രസിന് ഉണ്ട്. ഇതോടെ മധുരിച്ചിട്ട് തുപ്പാനും കൈച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയിലായിരിക്കുകയാണ് കോൺഗ്രസ്. ആരേയും പിണക്കാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അത് കനത്ത ക്ഷീണമായേക്കും.












Click it and Unblock the Notifications