ഭൂപരിധി നിയമം ലംഘിച്ച് എൽഡിഎഫ് എംഎൽഎ; കൈവശം വച്ചിരിക്കുന്നത് 203 ഏക്കർ ഭൂമി, വീണ്ടും 'പെട്ടു'!
മലപ്പുറം: എൽഡിഎഫിലെ സ്വതന്ത്ര എംഎൽഎ പിവി അൻവ ർ ഭൂപരിധി നിയമം ലംഘിച്ചെന്ന് വിവരാവകാശ രേഖകൾ. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പിവി അന്‍വര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 203.34 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്നാണ് അൻവർ കമ്മീഷന് സത്യവാങ്മൂലം നൽകിയത്. എന്നാൽ സംസ്ഥാനത്തെ ഭൂപരിധി നിയമമനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്.
കെപിസിസിയിൽ പൊട്ടിത്തെറി; പിന്നിൽ ശശി തരൂർ? കെപിസിസി പട്ടികയിൽ എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത്
2014ലും 2016 ലും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളാണ് പുറത്തായത്. പെരുമണ്ണ, തൃക്കലങ്ങോട്, കൂടരഞ്ഞി തുടങ്ങി നിരവധി ഇടങ്ങളിലായി, വിവിധ സര്‍വേ നമ്പറുകളിലായി 203 ഏക്കറിലധികം ഭൂമി ഉള്ളതായാണ് സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ച രേഖയില്‍ അന്‍വര്‍ അറിയിച്ചിട്ടുള്ളത്. ഈ രേഖകള്‍ അനുസരിച്ച് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അന്‍വര്‍ സംസ്ഥാനത്തെ ഭൂനിയമം ലംഘിച്ചാണ് മല്‍സരിച്ചതെന്ന് വ്യക്തമാകുന്നു.
ഏറ്റവും കൂടുതൽ ഭുമി തൃക്കലങ്ങോട്
രേഖയില്‍ ഭൂമിയുടെ കണക്കുകളെല്ലാം ചതുരശ്ര അടിയിലാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഭൂമി തൃക്കലങ്ങോടാണ്.
ഭൂമിയെല്ലാം സ്വന്തം
തൃക്കലങ്ങോട് 8,49,478 ചതുരശ്ര അടി ഭൂമിയുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തുന്നു. ഭൂമിയെല്ലാം സ്വന്തം എന്ന കോളത്തിലാണ് അന്‍വര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സർക്കാരിന് തിരിച്ചു പിടിക്കാം
ഭൂ മാഫിയയെ ചെറുക്കാനായി ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ് ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന ഭൂമി 15 ഏക്കര്‍ എന്നുള്ളത്. ഇതോടെ ഭൂപരിധി നിയമം ലംഘിച്ച് അന്‍വര്‍ കൈവശം സൂക്ഷിച്ചിട്ടുള്ള 188 ഏക്കര്‍ ഭൂമി സര്‍ക്കാരിന് തിരിച്ചു പിടിക്കാവുന്നതാണ്.
റോഡ് കൈയ്യേറി എന്നും ആരോപണം
നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവർ റോഡ് കൈയേറി അനധികൃത നിർമ്മാണം നടത്തിയതായി നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. കോഴിക്കോട് കക്കടാംപൊയിലിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന്റെ മുൻവശത്തെ റോഡിലാണ് അനധികൃത നിർമ്മാണം നടത്തിയിരുന്നത്.
ഫോട്ടോ എടുത്താലും മർദ്ദനം
പിവി അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോ എടുത്ത യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. ഇതിനോടകം തന്നെ ഏറെ വിവാദമായ പാര്‍ക്കിന്റെ ചിത്രം പകര്‍ത്തിയെന്നാരോപിച്ചു വിനോദ സഞ്ചാരികളായ നാലു യുവാക്കളെ പോലീസും നാട്ടുകാരെന്ന പേരിലെത്തിയ സംഘവുമാണ് മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം.
പാർക്ക് നിർമ്മാണം അനധികൃതം
പരിസ്ഥിതി ദുര്‍ബല പ്രദേശമായ കക്കാടംപൊയിലില്‍ നിര്‍മിച്ചിരിക്കുന്ന വാട്ടര്‍തീം പാര്‍ക്ക് അനധികൃതമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി പിവി അന്‍വര്‍ എംഎല്‍എ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.