''അതേ, കുഞ്ഞാലികുട്ടിയല്ല, പിണറായി വിജയനാണ് മുഖ്യമന്ത്രി".. ഫിറോസിനെ വലിച്ച് കീറി പിവി അൻവർ
കോഴിക്കോട്: ആറ്റിങ്ങല്‍ മുന്‍ എംപി എ സമ്പത്തിന്റെ കാറിലെ Ex MP ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദം പാലാരിവട്ടം പാലത്തില്‍ എത്തിച്ചിരിക്കുകയാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. വ്യാജമെന്ന് പറയപ്പെടുന്ന ചിത്രം പങ്കുവെച്ച് ഇളിഭ്യരായ വിടി ബല്റാമിനേയും ഷാഫി പറമ്പിലിനേയും പികെ ഫിറോസിനേയും പാലാരിവട്ടം പാലത്തിന്റെ പേരില്‍ അന്‍വര്‍ ട്രോളിയിരുന്നു.
ബോര്‍ഡ് വിവാദം മാറ്റിവെച്ച് പാലാരിവട്ടം അഴിമതി ചര്‍ച്ച ചെയ്യാനാണ് അന്‍വര്‍ ആവശ്യപ്പെട്ടത്. പിന്നാലെ ഫിറോസ് മറുപടിയുമായി വന്നു. അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് പറയണം എന്നായിരുന്നു മറുപടി. ഫിറോസിന്റെ മറുപടിയോട് അന്‍വറിന്റെ പ്രതികരണം ഇങ്ങനെയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഫിറോസ് സാഹിബിന് അഭിനന്ദനങ്ങൾ
പാലാരിവട്ടം: പ്രതികരണം നമ്പർ.1. "ഞങ്ങളുടെ നിലപാട് വരാത്തത് കൊണ്ടാണ് അഴിമതിക്കാർക്കെതിരെ നടപടി എടുക്കാത്തതെന്ന് സത്യമായിട്ടും അറിഞ്ഞില്ല. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് പറയണം. മറ്റ് പരാതികൾ പോലെ പാലാരിവട്ടം അഴിമതിക്കേസും ആവരുത്"- പി.കെ.ഫിറോസ്. ശ്രീ. ഫിറോസ് സാഹിബ്, സ്വന്തം പാർട്ടിയുടെ നേതാവായ മുൻ പൊതുമരാമത്ത് മന്ത്രിക്ക് വേണ്ടി യാതൊരുവിധ പ്രതിരോധങ്ങളും തീർക്കാതെ ഇബ്രാഹീം കുഞ്ഞ് കടുത്ത അഴിമതിക്കാരനാണെന്ന് സത്യസന്ധമായി തന്റെ വാക്കുകളിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞ ശ്രീ.പി.കെ.ഫിറോസ് സാഹിബിന് ആദ്യം തന്നെ ഒരായിരം അഭിനന്ദനങ്ങൾ.
ഇനി പ്രതികരിക്കേണ്ടത് ലീഗ്
അഴിമതി നടന്നിട്ടുണ്ടെന്നും അത് ചെയ്തവരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അന്ന് ലീഗ് ഭരിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന് വേണ്ടി അദ്ദേഹം ഒരക്ഷരം പോലും ശബ്ദിച്ചിട്ടുമില്ല. യൂത്ത് ലീഗ് നേതാവായ ഫിറോസ് സാഹിബിനെ പോലെയുള്ളവർ ഇത്തരം നിലപാട് സ്വീകരിക്കുമ്പോൾ, ഇനി ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് ലീഗ് നേതൃത്വമാണ്.
പിണറായി വിജയനാണ് മുഖ്യമന്ത്രി
സ്വന്തം യുവജനേതാവ് പോലും പരസ്യമായി അഴിമതി നടന്നിട്ടുണ്ട്, അഴിമതിക്കാരെ സംരക്ഷിക്കരുത് എന്ന പ്രതികരണവുമായി മുൻപോട്ട് വരുമ്പോൾ ലീഗ് നേതൃത്വവും ഇതേ ആർജ്ജവത്തോടെ ഇബ്രാഹീം കുഞ്ഞിനെ തള്ളി പറയണം. സാഹിബിന്റെ ആഗ്രഹം പോലെ ശക്തമായ നടപടികൾ ഉറപ്പായും ഉണ്ടാകും. കാരണം അങ്ങ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ."അതേ, കുഞ്ഞാലികുട്ടിയല്ല, പിണറായി വിജയനാണ് മുഖ്യമന്ത്രി". അങ്ങയുടെ ആഗ്രഹം പൂർത്തിയാവുക തന്നെ ചെയ്യും.
കയ്യേറിയ സ്ഥലം കണ്ടെത്തൂ
ഒരു കാര്യം കൂടി, അങ്ങ് കൈയ്യേറ്റക്കാരൻ എന്ന് എന്നെ മുദ്ര കുത്തിയല്ലോ. ഇതേ ആരോപണം ചില മാധ്യമങ്ങൾ ഉന്നയിച്ച് വിവാദമാക്കിയപ്പോൾ സർക്കാരിന്റെ ഒരു സെന്റ് ഭൂമി എങ്കിലും ഞാൻ കൈയ്യേറിയതായി സ്ഥലത്തെത്തി പരിശോധന നടത്തി കണ്ടെത്തണം എന്ന് ഞാൻ ബഹു.പ്രതിപക്ഷ അംഗങ്ങളോട് ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ആരും ഇന്ന് വരെ എത്തിയിട്ടില്ല. അങ്ങ് കക്കാടുംപൊയിൽ സന്ദർശിക്കണം.
നിയമത്തിന്റെ വഴിക്ക് തന്നെ പോകും
ഒരു സെന്റ് പോയിട്ട്, ഒരു ഇഞ്ച് എങ്കിലും കയ്യേറ്റഭൂമി കണ്ടെത്തണം. ഈ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തി, അങ്ങനെയുള്ള സ്ഥലം കണ്ടെത്തി, ആവശ്യമായ #രേഖകൾ സഹിതം എന്നെ കയ്യേറ്റക്കാരനായി പ്രഖ്യാപിക്കാനുള്ള സുവർണ്ണ അവസരമാണ് കൈവന്നിരിക്കുന്നത്. അത് പാഴാക്കാതെ, മിടുക്കനാണെങ്കിൽ, അങ്ങ് ഇവിടെ എത്തും എന്ന് തന്നെ കരുതട്ടെ. ഹൈക്കോടതി പരിഗണനയിലിരിക്കുന്ന എന്റെ ബന്ധുവിന്റെ സ്ഥലത്തെ സംബന്ധിച്ച് ഞാൻ പ്രതികരിക്കേണ്ടതില്ല. അവിടെ, നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും.
മഹാമനസ്ക്കതയ്ക്ക് നന്ദി
രാഹുൽ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ മുത്തഛനായ മഹാത്മാ ഗാന്ധിയെ കുറിച്ചും അങ്ങ് എഴുതുന്ന ജീവചരിത്രത്തിന്റെ രചനയുടെയും, മുഖ്യമന്ത്രി മുതൽ താഴോട്ടുള്ളവരെ രാജി വയ്പ്പിക്കുന്നതിന്റെയും തിരക്കുകൾക്കിടയിൽ, ഈയുള്ളവനു മറുപടി നൽകാൻ കാണിച്ച മഹാമനസ്ക്കതയ്ക്ക് നന്ദിയുണ്ട്. അങ്ങ് രാജി വയ്പ്പിച്ചവരെ കൂട്ടിമുട്ടി കേരളത്തിലെ നിരത്തുകളിൽ ജനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത സാചര്യമാണു ഇന്ന് നിലവിലുള്ളത്.
വെട്ടിച്ചത് നികുതിപ്പണം
ഒരു കാര്യം അങ്ങ് മറക്കരുത്. ഞാൻ വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചത് സ്വന്തം നിലയ്ക്കാണ്. അങ്ങ് ശരി വച്ചത് പോലെ ഇബ്രാഹീം കുഞ്ഞ് വെട്ടിച്ചത് പൊതു ജനങ്ങളുടെ നികുതി പണമാണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് മറക്കരുത്. ലീഗിന്റെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി തികഞ്ഞ അഴിമതിക്കാരനാണെന്ന് പൊതുജനത്തോടും സ്വന്തം പാർട്ടിയോടും വിളിച്ച് പറഞ്ഞ ഫിറോസ് സാഹിബിന്റെ ധീരതയെ ഒരിക്കൽ കൂടി അഭിനന്ദിച്ച് കൊണ്ട് നിർത്തുന്നു.. നന്ദി