കിഫ്ബിയാണ് താരം, 20,000 കോടിയിലധികം രൂപയുടെ നിർമാണങ്ങൾ പൊതുമരാമത്ത് നടത്തിയെന്ന് മുഖ്യമന്ത്രി
കൊച്ചി: കേരളത്തിൽ കിഫ്ബി സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മാത്രം ഈ ഘട്ടത്തിൽ 20000 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി 50000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒട്ടേറെ പദ്ധതികളുമുണ്ട്. നിലവിൽ 5015 പദ്ധതികളാണ് ഇത്തരത്തിലുള്ളത്. ഇതിൽ 305 പദ്ധതികൾ പൂർത്തിയായി. ബാക്കിയുള്ളവ മാർച്ച് 15നകം പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ഇടവേളകളില്ലാത്ത പ്രതിസന്ധികളാണ് സംസ്ഥാനം നേരിട്ടത്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ച വരുത്തിയില്ല. നിരവധി പാലങ്ങളുടെയും റോഡുകളുടെയും നിർമാണം ദ്രുതഗതിയിൽ നടക്കുന്നു. പ്രതിസന്ധികളെ നേരിട്ട് നാടിന്റെ ആവശ്യങ്ങൾ നല്ല രീതിയിൽ നിറവേറ്റാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി.
സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കുണ്ടന്നൂർ പാലവും നിർമിച്ചിരിക്കുന്നത്. വെല്ലിംഗ്ടൺ ഭാഗത്തു നിന്നു വരുന്ന അഞ്ചര മീറ്റർ ഉയരമുള്ള വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ ഒഴിവാക്കിയാണ് പാലം നിർമിച്ചതെന്ന പ്രത്യേകതയുമുണ്ട്. പാലം യാഥാർത്ഥ്യമായതോടെ സിഗ്‌നൽ സഹായമില്ലാതെ ഈ ഭാഗത്ത് ദേശീയ പാതയിലൂടെ സഞ്ചാരം സാധ്യമായിരിക്കുന്നു. എറണാകുളം നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാണ് കുണ്ടന്നൂർ പാലത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ലൈഫ് പദ്ധതിയുടെ ഭാഗമായി 2.50 ലക്ഷം വീടുകൾ പൂർത്തിയായി. പത്തു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ബാക്കിയുള്ള വീടുകൾ പൂർത്തിയാക്കാനുള്ള ശ്രമം നടന്നു വരികയാണ്. വീട് നിർമാണത്തിന്റെ നിലവിലെ ഘട്ടങ്ങളിൽ അവസരം ലഭിക്കാതിരുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ക്ഷേമപെൻഷനുകൾ 1500 രൂപയാക്കി. കാർഷിക മേഖലയിലും പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിലൂടെ ജനങ്ങളുടെ വരുമാന രീതിയിൽ മാറ്റം വരാൻ പോവുകയാണ്. നാടിന്റെ ഭാവിയെക്കണ്ടാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. ഇതിനായി എല്ലാവരും ഒത്തുചേർന്നു നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.