കരിപ്പൂരിന് ഇരുട്ടടി സമ്മാനിച്ച് ഖത്തർ പ്രതിസന്ധി!നഷ്ടം വർദ്ധിക്കുമെന്ന്,സൗദി യാത്രക്കാരും ആശങ്കയിൽ
കഴിഞ്ഞ സാമ്പത്തിക വർഷം ആറു കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടം നേരിട്ട കരിപ്പൂർ വിമാനത്താവളത്തിന് പുതിയ ഖത്തർ പ്രതിസന്ധിയും തിരിച്ചടിയിരിക്കുകയാണ്.
കോഴിക്കോട്: സൗദി, യുഎഇ, ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി കരിപ്പൂർ അടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങളെയും ബാധിക്കുമെന്ന് റിപ്പോർട്ട്.
ദോഹ വഴിയുള്ള സർവ്വീസുകൾ നിർത്താൻ എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ തീരുമാനിച്ചതും, തിരിച്ച് ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലൂടെയുള്ള സർവ്വീസുകൾ റദ്ദാക്കാൻ ഖത്തർ എയർവേയ്സ് തീരുമാനമെടുത്തതുമാണ് മലയാളികളായ പ്രവാസി യാത്രക്കാരെ കുഴപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ആറു കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടം നേരിട്ട കരിപ്പൂർ വിമാനത്താവളത്തിന് പുതിയ ഖത്തർ പ്രതിസന്ധിയും തിരിച്ചടിയിരിക്കുകയാണ്. നിലവിൽ കരിപ്പൂരിൽ നിന്നും ദോഹയിലേക്ക് നേരിട്ട് പ്രതിദിന സർവ്വീസ് മാത്രമാണുള്ളത്.
ദോഹ വഴിയുള്ള ഖത്തർ എയർവേയ്സ് വിമാനങ്ങളെയാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കാറുള്ളത്. നിലവിലെ പ്രതിസന്ധിയോടെ സൗദിയിലേക്ക് കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നുവരുടെ യാത്രയും തടസപ്പെടും.
സൗദിയിലേക്ക് ദോഹ വഴി യാത്രചെയ്യുന്നവർക്കാണ് നിലവിലെ പ്രതിസന്ധി തിരിച്ചടിയായിരിക്കുന്നത്. ദോഹ വഴി സഞ്ചരിക്കുന്ന ഉംറ തീർത്ഥാടകരെയും തീരുമാനം പ്രതികൂലമായി ബാധിക്കും. ദോഹ വഴിയുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ്. എന്നാൽ ഖത്തർ എയർവേയ്സ് കരിപ്പൂരിൽ നിന്നും ദോഹയിലേക്ക് നേരിട്ട് നടത്തുന്ന സർവ്വീസുകൾക്ക് മുടക്കമില്ല. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിന്റെ സാമ്പത്തിക നഷ്ടം വർദ്ധിക്കുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications