കണ്ണൂർ ജില്ലയെ പിടിമുറുക്കി ക്വാറി മാഫിയ; 250 അനധികൃത ക്വാറികൾ, സർക്കാർ കണക്ക് 68ലൊതുങ്ങും!
കണ്ണൂർ: കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴാണ് സമീപ കാലത്തായി ക്വാറികളെ കുറിച്ച് സംസ്ഥാന കാര്യമായ തോതിൽ ചർച്ച ചെയ്യാൻ തുടങ്ങിയത്. പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ക്വാറികൾ നൽകുന്നത്. വികസനത്തിന് ക്വാറികൾ ആവശ്യമാണെന്ന വാദം ഒരു വശത്ത് നിൽക്കുമ്പോൾ ഇപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന് പൂർണ്ണ പിന്തുണയണ് ലഭിച്ചു വരുന്നത്.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്!
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്തെ ക്വാറി മാഫിയ പിടിമുറുക്കിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മീഡിയ വൺ ആണ് വാർത്ത പുറത്ത് വിട്ടത്. വനാതിര്‍ത്തികളിലടക്കം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് ഇരുന്നൂറ്റി അന്‍പതിലേറെ കരിങ്കല്‍ ക്വാറികളാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ എന്ന മലയോര ഗ്രാമത്തില്‍ പ്രവര്‍ത്തനാനുമതിയുളളത് ഏഴ് ക്വാറികള്‍ക്കാണ് ന്നാല്‍ ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് എഴുപതോളം ക്വാറികളാണെന്നാണ് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രളയകാലത്ത് നാലിടത്താണ് ഇവിടെ ഉരുള്‍പൊട്ടിയത്.
നാലും ക്വാറികള്‍ക്ക് സമീപം. മൂന്നാം കുന്ന്, നരിയന്‍പാറ,മേലോരം തട്ട്,പാത്തന്‍പാറ,മുന്നൂര്‍കൊച്ചി,പുല്ലുവനം, മഞ്ഞുമല, കൊട്ടിയൂര്‍ തുടങ്ങി ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിച്ച ഇടങ്ങളിലായിരുന്നു ഉരുൽപൊട്ടൽ. 68 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം ജില്ലയില്‍ അനുമതിയുളളത്.
എന്നാൽ പ്രവർത്തിക്കുന്നത് നാന്നൂറിലധികം ക്വാറികളാണ്. ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ഒരു പ്രളയകാലത്തേക്കൂടി അതിജീവിക്കാൻ ജില്ലയിലെ മലയോര മേഖലകൾക്ക് കഴിയുമോ എന്നത് സംശയമാണ്. അതേസമയം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതായാണ് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമക്കുന്നത്. 2010ലെ പഠന പ്രകാരമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇത്തവണ ഉരുൾപൊട്ടിയത് ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ടിലുള്ള സ്ഥലങ്ങളാണോ എന്ന് വിലയിരുത്താൻ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാലവർഷത്തിൽ ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകളാണ് കേരളത്തിൽ ഉണ്ടായത്. ഇതിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായത്. 18 ഉരുള്‍പൊട്ടലുകളാണ് പാലക്കാട് ഉണ്ടായത്. മലപ്പുറത്ത് 11 ഉരുൾപൊട്ടലുകളുമുണ്ടായി എന്നാണ് റിപ്പോർട്ട്.