കൊച്ചിയിലെ അവസാന ജൂത വനിത ക്വീനി ഹലേഗ്വയും ഓർമയായി
കൊച്ചി∙ കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമയായി. കൊച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകൾ ക്വീനി ഹലേഗ്വ (89) ആണ് അന്തരിച്ചത്. പരേതനായ സാമുവൽ ഹലേഗ്വ ഭർത്താവാണ്. ക്വീനിയുടെ അനന്തരവൻ കീത്ത് ഹലേഗ്വ മാത്രമാണ് ഇനി കൊച്ചിയിൽ ഉള്ള ജൂതൻ.

ക്വീനിയുടെ പിതാവ് കോഡറാണ് കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയും ചെയ്തത്. കൊച്ചിയിലെ പ്രശസ്തമായ സീലോർഡ് ഹോട്ടലും കോഡറിന്റേതായിരുന്നു. കൊച്ചിയിൽ തന്നെയായിരുന്നു ക്വീനി പിറന്നത്. ക്വീനിയും ഭർത്താവ് ഹലേഗ്വയും ചേർത്തലയിൽ ആയിരുന്നു ഏറെനാൾ കഴിഞ്ഞിരുന്നത്. 2011 വരെ കൊച്ചിയിലെ വ്യവസായ ഗ്രൂപ്പായ എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറായിരുന്നു ക്വീനി. 2012 മുതൽ 2018 വരെ കൊച്ചി പരദേശി ജൂതപ്പള്ളിയുടെ മാനേജിങ് ട്രസ്റ്റിയായും പ്രവർത്തിച്ചു.
ക്വീനി ഹലേഗ്വയുടെ സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു. മക്കൾ: ഡോ ഡേവിഡ് ഹലേഗ്വ (ലോസ് ഏഞ്ചലസ്), ഫിയോണ ഹലേഗ്വ (ന്യൂയോർക്ക്).
15ാം നൂറ്റാണ്ടിലാണ് ഇസ്രയേലിൽനിന്ന് ജൂതവംശജർക്ക് കൊച്ചിയിലേക്ക് പലായനം ചെയ്യുന്നത്. അന്ന് അവർക്ക് കൊച്ചി രാജാവ് അഭയം അഭയം നൽകി. പിന്നീട് അവർ വ്യാപാരം ചെയ്ത് കൊച്ചിയിൽ താമസമാക്കുകയായിരുന്നു. 1948ൽ ഇസ്രയേൽ സ്വതന്ത്രമായതോടെ നിരവധി പേർ മടങ്ങിയെങ്കിലും ചിലർ കൊച്ചിയിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ സംസ്ഥാനത്ത് എറണാകുളം, മാള, പറവൂർ, കോട്ടയം എന്നിവിടങ്ങളിലായി 20 ജൂതന്മാരാണുള്ളത്.












Click it and Unblock the Notifications