കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാക്ക് മനുഷ്യത്വവിരുദ്ധം, വ്യക്തിനിയമം വേണ്ട, പുതിയ നിയമം വേണം... പറയുന്നത്

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ഖുറാന്‍ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ മുത്തലാക്കിനെതിരെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി. പുരുഷാധിപത്യത്തിന്റെ ഭാഗമായി പൗരോഹിത്യം സൃഷ്ടിച്ചതാണ് മുത്തലാക്കെന്നും ഇതിനായി പണ്ഡിതർ ഹദീസുകൾ വ്യാജമായി നിർമിക്കുകയായിരുന്നെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ചേകന്നൂർ മൗലവിയുടെ ആശയങ്ങൾ പിന്തുടരുന്നവരുടെ സംഘടനയാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി.

മുത്തലാക്ക് മാനവികതയുടെ ദർശനമായ വിശുദ്ധ ഖുറാന്‍റെ ശാസനകൾക്ക് വിരുദ്ധമാണ്. ഒരേയിരിപ്പിൽ രണ്ടു വ്യക്തികൾ തമ്മിൽ ഒറ്റത്തവണ നിക്കാഹ് നടത്തിയാൽ അത് ഒരു നിക്കാഹ് മാത്രമായി പരിഗണിക്കപ്പെടുന്നതു പോലെ ഒരേയിരിപ്പിൽ മൂന്ന് തലാക്ക് ചൊല്ലിയാലും അത് ഒന്നായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ഖുറാൻ സുന്നത്ത് സൊസൈറ്റി പറയുന്നത്.

Muslim

അനുനയത്തിന്റെ സർവസാധ്യതകളും സ്വീകരിച്ച ശേഷവും യാതൊരു നിലയിലും ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത ഘട്ടത്തിൽ മാത്രമാണ് ഖുറാന്‍ പുരുഷന് തലാക്ക് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്ര തവണ തലാക്ക് ചൊല്ലി എന്ന എണ്ണത്തിന് തീരെ പ്രസക്തിയില്ല. വിവാഹം നടത്തുകയും ഒറ്റയിരിപ്പിൽ തന്നെ മൂന്നും ചൊല്ലി ബന്ധം വേർപെടുത്തുകയും ചെയ്യുന്നത് ഖുറാന്‍ വിലക്കിയതും മനുഷ്യത്വത്തിനും ലിംഗസമത്വത്തിനും മതനിരപേക്ഷതയ്ക്കും നീതിക്കും നിരക്കാത്തതാണ്. അതിനാൽ ഇത് നിലനിർത്തണമെന്ന പുരോഹിതവാദം അപമാനകരവും അപകടകരവുമാണ് എന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി പറയുന്നത്.

നാലര ദശാബ്ദങ്ങൾക്ക് മുൻപുതന്നെ മുത്തലാക്ക്, നിയമം വഴി നിരോധിക്കണമെന്ന് ചേകന്നൂർ മൗലവി ഖുറാന്‍റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ടിരുന്നു. മുത്തലാക്കിനെതിരെ നിരന്തരം സെമിനാറുകളും സംവാദങ്ങളും പത്രസമ്മേളനങ്ങളും മൗലവി നടത്തിയപ്പോൾ മതം അപകടത്തിലാണെന്ന് പറഞ്ഞ് പുരോഹിതർ സമുദായത്തെ വഞ്ചിക്കുകയായിരുന്നെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

ഖുറാനെ തങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച പുരോഹിതർ പുരുഷാധിപത്യത്തിന്റെ ഗ്രന്ഥങ്ങൾ രചിച്ചുവെന്നാണ് സൊസൈറ്റി ആക്ഷേപിക്കുന്നത്. ഈ തെറ്റുകൾ അവലംബിച്ചാണ് ഇന്ത്യയിൽ മുസ്ലിം വ്യക്തിനിയമം ക്രോഡീകരിച്ചത്. പ്രീണനം ലക്ഷ്യം വച്ച് ഭരണാധികാരികൾ ഇതിന് അംഗീകാരം നൽകി. അതിനാൽ ഇക്കാര്യത്തിൽ മുസ്ലിം സ്ത്രീകളുടെ ദുരിതത്തിന് പരിഹാരമായി ഖുറാന്‍ അനുസരിച്ചൊരു പുതിയ നിയമം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് കെ.കെ സാലിം ഹാജി, വൈസ് പ്രസിഡന്റ് എം.എസ് റഷീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഏകീകൃത വ്യക്തിനിയമം സംബന്ധിച്ച് നിയമ കമ്മീഷന്റെ ചോദ്യാവലി ബഹിഷ്കരിക്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനത്തിന് പിന്നിൽ അവരുടെ ഭയപ്പാടാണ് വെളിവാകുന്നത് എന്നാണ് സൊസൈറ്റിയുടെ വിലയിരുത്തല്‍. ഭീകരാക്രമണങ്ങൾക്ക് പിന്തുണ നൽകാൻ ഉപയോഗിക്കുന്നത് ഹദീസുകളാണ്. ഈ ഹദീസുകൾ മുഴുവൻ ഖുറാന്‍ വിരുദ്ധമാണെന്നും സൊസൈറ്റി പ്രതിനിധികള്‍ പറഞ്ഞു.

നമസ്കാരവും ബാങ്ക് വിളിയും എല്ലാം തന്നെ ഖുർആൻ വിരുദ്ധമാണ്. ഇന്നു പറയപ്പെടുന്ന ശരിയത്ത് സമ്പ്രദായങ്ങൾ മുഴുവൻ അനിസ്ലാമികമാണ് എന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ പക്ഷം. പുരോഹിതൻമാരും പണ്ഡിതൻമാരും യഥാർഥ ദൈവമാർഗത്തിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്നും ഖുറാന്‍ സുന്നത്ത് സൊസൈറ്റി ആരോപിച്ചു.

English summary
Quran Sunnath Society says Tripple Talaq is Anti Human.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X