നഴ്സുമാരുടെ ശമ്പളം: സംസ്ഥാന സർക്കാർ നോട്ടിഫിക്കേൻ പുറപ്പെടുവിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരൻ
കൽപ്പറ്റ: നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സംസ്ഥാന സർക്കാർ അടിയന്തരമായി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്ന് ഐഎൻടിയുസി.സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.നോട്ടിഫിക്കേഷൻ വൈകരുതെന്നും നഴ്സുമാരോട് സർക്കാർ കൊടുത്ത വാക്ക് പാലിക്കണമെന്നും നിലവിൽ ആരോഗ്യമേഖലയിൽ ഉള്ള പ്രതിസന്ധി ഒഴിവാക്കണമെന്നും സംഘടിത, വ്യവസ്ഥാപിത ട്രേഡ് യൂണിയനുകൾ വേണ്ടന്ന മാനേജ്മെന്റുകളുടെ തെറ്റായ നയമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും സ്വർണ്ണക്കടകളിലും തുണിക്കടകളിലും ഇതാവർത്തിക്കാൻ സാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു.
നാളെ ഉണ്ടാകാവുന്ന വലിയ പ്രതിസന്ധി ഇല്ലാതാക്കാൻ ഇന്ന് തന്നെ നോട്ടിഫിക്കേഷൻ ഇറക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിഫിക്കേഷൻ ഇറക്കി പ്രശ്നം പരിഹരിച്ചില്ലങ്കിൽ നാളത്തെ സമരത്തിന് ഐ.എൻ.ടി.യു.സി. പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.സംസ്ഥാന തൊഴിൽ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിലപാടുകൾക്കെതിരെ ഇനിയും പ്രക്ഷോഭങ്ങൾ ഉയരും. ഇതില്ലാക്കാനുള്ള ശ്രമമാണ് സർക്കാരുകൾ ചെയ്യേണ്ടത്.

തോട്ടം തൊഴിലാളികളോട് സംസ്ഥാന സർക്കാർ നികൃഷ്ടജീവികളോട് എന്ന പോലെ പെരുമാറുകയാണ് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. തൊഴിലാളി വിരുദ്ധ നിലാപാടുകൾ സർക്കാർ പിന്തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് കേരളവും ഇന്ത്യയും സാക്ഷ്യം വഹിക്കേണ്ടി വരും.
ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ ഡീസന്റ് ജോബ് നൽകുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അവിടെ കൈ ഉയർത്തുകയും ഇന്ത്യയിലെത്തിയപ്പോൾ ഡീസന്റ് ജോബ് ഇല്ലന്ന് മാത്രമല്ല, ഉള്ള തൊഴിൽ സുരക്ഷിതത്വം പോലും ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനെയും ഇന്ത്യ അംഗീകരിക്കാതിരിക്കുന്നത് ലോക ചരിത്രത്തിൽ ആദ്യമാണ്. തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ പേരിൽ ഇടത് സർക്കാർ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.
കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരണമെങ്കിൽ തൊഴിലാളികളെ വിശ്വാസത്തിലെടുക്കുകയും കൂടെ നിർത്തുകയും വേണം. അതിനായി മണ്ഡലം തലം മുതൽ എല്ലാ ജില്ലകളിലും കൺവെൻഷനുകൾ നടന്നുവരികയാണ്.ഇതിന്റെ ഭാഗമായി വയനാട്ടിൽ നടക്കുന്ന കൺവൻഷനുകൾ വൻ വിജയമാണന്ന് ഐ.എൻ. ടി. യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, സംസ്ഥാന സെക്രട്ടറി പി.കെ അനിൽകുമാർ,എസ്.മണി, നജീബ് പിണങ്ങോട് എന്നിവർ പറഞ്ഞു.












Click it and Unblock the Notifications