സന്ദീപ് കൊല; വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് എസ്.പി; കണ്ടെത്താനുള്ള ഒരാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതം
തിരുവല്ല: സിപിഎം പെരിങ്ങ ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി. രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നും എസ്.പി ഒരു വാർത്തചാനലിനോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ അഞ്ചംഗ സംഘമാണ്. ഇതിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടെത്താനുള്ള ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുള്ളതായും ആർ. നിശാന്തിനി വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് തിരുവല്ല നഗരസഭയിലും അഞ്ചു സമീപ പഞ്ചായത്തുകളിലും ഹർത്താൽ തുടങ്ങി.
സന്ദീപിൻ്റെ കൊലപാതകത്തിൽ ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട വേങ്ങൽ സ്വദേശി അഭി എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഉർജിതമാണ്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നാണ് നാല് പ്രതികളും പൊലീസ് പിടിയിലായത്. പ്രതികളെ ആലപ്പുഴ പുളിക്കീഴ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി ജിഷ്‌ണു ചാത്തങ്കേരി യുവമോർച്ച മുൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതില്‍ മറ്റു ചിലര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ്കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
സംഭവത്തിൽ പ്രതിഷേധിച്ച് തിരുവല്ല നഗരസഭയിലും സമീപത്തെ അഞ്ചു പഞ്ചായത്തിലും സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ 6 ന് തുടങ്ങി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. തിരുവല്ലയിൽ സിപിഎം സന്ദീപ് അനുസ്മരണയോഗം നടത്തും.
അതേസമയം, കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണിത്. തിരുവല്ലയിലെ ജനകീയ നേതാവിനെയാണ് അരുംകൊല ചെയ്ത കൊലപ്പെടുത്തിയതെന്നും വിജയരാഘവൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പ്രാദേശിക ആർ.എസ്.എസ് നേതാവായ ജിഷ്ണു എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൊലപാതകത്തിൽ ഉൾപ്പെട്ട നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇനി ഒരാളെക്കൂടി വൈകാതെ കണ്ടെത്തിയേക്കും. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിട്ടുണ്ട്. മുന്‍കാലത്ത് കാര്യമായ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടന്ന സ്ഥലത്ത് വീണ്ടും രാഷ്ട്രീയമായ സംഘർഷങ്ങളോ ഏറ്റുമുട്ടലുകളോ നടക്കാതിരിക്കാൻ ശക്തമായ പോലീസ് സംവിധാനം നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വവും പറയുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.
സാരിയില്‍ അതീവ സുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video