കര്‍ണാടക: ആര്‍ ശങ്കറിനും ബിജെപി സീറ്റ് നല്‍കിയില്ല; പ്രതിഷേധവുമായി മുന്‍ മന്ത്രിയുടെ അണികള്‍
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ കൂടെ നിന്ന 17 വിമത നേതാക്കളില്‍ 16 പേരും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ 13 പേര്‍ക്ക് ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അവരവരുടെ മണ്ഡലങ്ങളില്‍ ബിജെപി സീറ്റ് നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെ ഇവര്‍ വിജയിച്ചു വന്നാല്‍ ഇവരെ മന്ത്രിയാക്കുമെന്ന മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പ്രഖ്യാപനവുമുണ്ടായി. ഇതോടെ ബിജെപി വോട്ടുകള്‍ക്കൊപ്പം തങ്ങളുടെ സ്വാധീന ശക്തികൂടി ചേര്‍ത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വിമത നേതാക്കള്‍. അതേസമയം, വിമതരില്‍ പ്രധാനിയായിരുന്നു ആര്‍ ശങ്കറിന് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
കെപിജെപി എംഎല്‍എ
കെപിജെപിയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ആര്‍ ശങ്കര്‍. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന അദ്ദേഹം ആദ്യ ഘട്ടത്തില്‍ മന്ത്രിസഭാംഗവുമായിരുന്നു. പിന്നിട് നടന്ന മന്ത്രിസഭ പുനഃസംഘടനയില്‍ പുറത്താക്കപ്പെട്ടതോടെയാണ് അദ്ദേഹം സഖ്യവുമായി അകലുന്നത്.
സഖ്യ സര്‍ക്കാറില്‍ മന്ത്രി
ഏറെ നാളുകള്‍ക്ക് ശേഷത്തെ വിലപേശലുകള്‍ക്ക് ശേഷം ശങ്കര്‍ വീണ്ടും സഖ്യ സര്‍ക്കാറില്‍ മന്ത്രിയായി എത്തുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേരുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിന് ശേഷമായിരുന്നു അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ ശങ്കറിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് ആയുധമാക്കിയതും ഈ രേഖയായിരുന്നു.
പ്രതീക്ഷ
അയോഗ്യത നടപടി സുപ്രീംകോടതി ശരിവെച്ചെങ്കിലും തിരഞ്ഞെടുപ്പ് വിലക്ക് റദ്ദ് ചെയ്തതിനാല്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാമെന്ന പ്രതീക്ഷിയിലായിരുന്നു ആര്‍ ശങ്കര്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആര്‍ ശങ്കറിന്‍റെ പേരുണ്ടായിരുന്നില്ല.
വീടിന് മുന്നില്‍ പ്രതിഷേധം
2018 ലെ തിരഞ്ഞെടുപ്പില്‍ ശങ്കര്‍ വിജയിച്ച റാന്നിബെന്നൂരില്‍ അരുണ്‍ കുമാര്‍ പൂജാറിനെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ശങ്കറിന്‍റെ അനുയായികളില്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വീടിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
വാഗ്ദാനം
ബിജെപി തീരുമാനത്തില്‍ അസ്വസ്ഥനായ ആര്‍ ശങ്കറിനെ യെഡിയൂരപ്പ തന്നെ നേരിട്ടെത്തി ആശ്വസിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമ നിര്‍മ്മാണ കൗണ്‍സില്‍ (എംഎല്‍എസി) അംഗവും മന്ത്രിയുമാക്കാമെന്ന് യെഡിയൂരപ്പ ആര്‍ ശങ്കറിന് വാഗ്ദാനം നല്‍കിയെന്നാണ് സൂചന.
ശക്തമായ പ്രതിഷേധം
യെഡിയൂരപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആര്‍ ശങ്കര്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികള്‍ വലിയൊരു വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ
അരുണ്‍ കുമാര്‍ പൂജാറിനെയാണ് റാണിബന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ കെബി കൊളീവാഡാണ് പ്രധാന എതിര്‍സ്ഥാനാര്‍ത്ഥി. അരുണ്‍ കുമാര്‍ പൂജാര്‍ മണ്ഡലത്തില്‍ പരിചിത മുഖം അല്ലെന്നത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
റോഷന്‍ ബെയ്ഗി
കോണ്‍ഗ്രസില്‍ നിന്നുള്ള വിമത നേതാവായ റോഷന്‍ ബെയ്ഗിന് പാര്‍ട്ടി അംഗത്വം പോലും കൊടുക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല. ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെസ് ഈശ്വരപ്പ റോഷന്‍ ബെയ്ഗിന്‍റെ ബിജെപി പ്രവേശനത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തു വന്നിരുന്നു.
തങ്ങള്‍ക്ക് ആവശ്യമില്ല
16 വിമത നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് 'ബെയ്ഗിനെ തങ്ങള്‍ക്ക് ആവശ്യമില്ല' എന്ന് ഈശ്വരപ്പ തുറന്നടിച്ചു. ഇക്കാര്യത്തില്‍ ഇനി ഒരു ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ബെയ്ഗിനെ ക്ഷണിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടും ബെയ്ഗിന്‍ എതിരായിരുന്നു.
ബിജെപിയില്‍ പ്രശ്നങ്ങള്‍
അതേസമയം, വിമതര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ പലമണ്ഡലങ്ങളിലും ബിജെപിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ്. അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ വലിയ ശ്രമമാണ് ബിജെപി ഇപ്പോള്‍ നടത്തിവരുന്നത്.
ശ്രമങ്ങള്‍
ഹൊസെകൊട്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യുവമോര്‍ അധ്യക്ഷന്‍ ശരത് ബച്ചഗൗഡയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ പല തവണം അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാല്‍, ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പത്രിക പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശരത് ബച്ച ഗൗഡ
പുറത്ത് വന്ന വാർത്തകൾ പലതും ഭാവന മാത്രം, ആശയവ്യക്തത വരുത്തിയ ശേഷം വിധി നടപ്പിലാക്കുമെന്ന് കോടിയേരി
മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും